
‘പഴനിയിലും ശബരിമലയിലും ചെയ്യേണ്ട വഴിപാടുകള്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നിലാണ്’; ആശാ വർക്കർമാരുടെ സമരത്തില്‍ സർക്കാരിനെ വിമർശിച്ച് സലിംകുമാര്‍
കോഴിക്കോട്: പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകള്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നിലാണ് സ്ത്രീകള്‍ ചെയ്യുന്നതെന്ന് നടൻ സലീം കുമാർ. ആശാ വർക്കർമാരുടെ സമരത്തില്‍ സർക്കാരിനെ വിമർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ് നടന്റെ പരാമർശം. അതോടൊപ്പം ആശാ വർക്കർമാർക്കും സിപിഒ റാങ്ക് ഹോള്‍ഡേഴ്സിനും നടൻ തന്റെ പിന്തുണയും അറിയിച്ചു.
‘പിഎസ്സി പരീക്ഷയില്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ വന്ന പെണ്‍കുട്ടികള്‍ കയ്യില്‍ കർപ്പൂരം കത്തിക്കുന്നു. സാധാരണ പഴനിയിലും ശബരിമലയിലുമൊക്കെ അത്തരത്തിലുള്ള ഭക്തി കണ്ടിട്ടുണ്ട്. മുട്ടിലിഴയുന്നു, തല മുണ്ഡനം ചെയ്യുന്നു നമ്മുടെ ആശാ വർക്കർമാർ. ഇതൊക്കെ എന്താ? പഴനിയിലും ശബരിമലയിലും തിരുപ്പതിയിലുമൊക്കെ ചെയ്യേണ്ട വഴിപാടുകള്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നിലാണ് ചെയ്യുന്നത്’, സലിംകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സലിംകുമാർ പെണ്‍കുട്ടികളെക്കുറിച്ച് നടത്തിയ പരാമർശവും സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. പെണ്പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ്. എന്താണിവർക്കിത്ര സംസാരിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോണ്‍കോള്‍ ഉണ്ടാകില്ല. ഇവരെല്ലാം പഠിക്കുന്ന കുട്ടികളാണെന്നും സലിംകുമാർ പറഞ്ഞു.