
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് കലാഭവൻ മണി. മലയാളികളുടെ പ്രിയങ്കരനായ മണിച്ചേട്ടൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒൻപത് വർഷം തികഞ്ഞിരിക്കുകയാണ്. മണിയുടെ ഓർമകളിൽ അനുസ്മരണം നടത്തിയിരിക്കുകയാണ് നടൻമാരായ മോഹൻലാലും മമ്മൂട്ടിയും. ‘ഓർമപ്പൂക്കൾ’ എന്ന് ഇരുവരും ഫെയ്സ്ബുക്കിൽ കുറിച്ചു.
‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ കലാഭവൻ മണി അരങ്ങേറ്റം കുറിച്ചത്. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.
ചുരുങ്ങിയ കാലത്തിനുള്ളിൽ തമിഴ് സിനിമയിലും അദ്ദേഹം ശ്രദ്ധ നേടി. കേരളത്തിലെ പ്രേക്ഷകരെ ഹാസ്യ വേഷങ്ങളിലൂടെ ചിരിപ്പിക്കുമ്പോൾ തമിഴ്നാട്ടിലെ തിയറ്ററുകളിൽ പേടിപ്പെടുത്തുന്ന വില്ലനായി മാറി മണി. കലാഭവൻ മണിയുടെ രൂപവും ഭാവവും ശരീരഭാഷയും മറ്റും തമിഴ് പ്രേക്ഷകർക്കിടയിൽ മണിയെ പ്രിയങ്കരനാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 മാർച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥി മന്ദിരമായ പാഡിയിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്.