
തിരുവനന്തപുരം: വർക്കലയില്‍ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ്.
വർക്കലയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്നായിരുന്നു മകൻ ശ്രീനിവാസൻ നല്കിയ പരാതി. ബന്ധുവിന് നല്‍കേണ്ട പണവും സ്വർണവും കൈമാറാതിരിക്കാൻ അമ്മയും മകനും ചേർന്നു നടത്തിയ നാടകമെന്നാണ് വർക്കല പൊലീസ് പറയുന്നത്.
വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളില്‍ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിനെ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയില്‍ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടക്കംമുതല്‍ പരാതിയില്‍ ദുരൂഹതയുണ്ടന്ന് വർക്കല പൊലിസിന് സംശയമുണ്ടായിരുന്നു.
മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല എന്ന നിഗമനത്തിലായിരുന്നു പോലീസ്. ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല.
മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയില്‍ നിന്നും സ്വർണം മോഷ്ടിച്ചത്. മൊഴികളില്‍ അടിമുടി അവ്യക്തത. ശ്രീനിവാസൻെറ ഭാര്യയുടെ മൊഴിയാണ് പൊലിസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിൻെറ വിവാഹത്തിന് നല്‍കേണ്ടിയിരുന്നതാണ് സ്വർണവും പണവും.
ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താല്പര്യമുണ്ടായിരുന്നില്ല. ഇതിന് വേണ്ടി ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലീസിൻെറ അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീനിവാസൻ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയും സ്വർണ്ണം പൊലിസിന് കൈമാറുകയും ചെയ്തു. വർക്കലയില്‍ ഒരു ജ്യൂസുകട നടത്തുകയായിരുന്നു ഈ കുടുംബം. വ്യാജ പരാതി നല്‍കിയതിന് അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിലെടുത്തു.