
ആലുവ : ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവില്‍ സ്വർണ്ണം തട്ടിയെടുത്ത കേസില്‍ പൂജാരി റിമാൻ്റില്‍.
നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടില്‍ ശ്യാം ശിവൻ (37) ആണ് അറസ്റ്റിലായത്. ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകള്‍ നടത്തി പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി ഇയാള്‍ സ്ഥലം വിടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജകള്‍ക്കു മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങള്‍ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയില്‍ സമർപ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്.
പുറത്തറിഞ്ഞാല്‍ ഫലം കിട്ടില്ലെന്നും ആരും ഇത് അറിയരുതെന്നും ഇയാള്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പൂജ കഴിഞ്ഞ് ആള് മുങ്ങിയതോടെയാണ് തട്ടിപ്പാണെന്ന കാര്യം വീട്ടുകാർക്ക് മനസ്സിലായത്.
ഞാറക്കല്‍ ഇൻസ്പെക്ടർ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ആൻ്റണി ജയ്സണ്‍, പി. ടി. സ്വപ്ന, എഎസ്ഐ എം. ടി. ലാലൻ, എസ് സിപിഓ എ. യു. ഉമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്



