പൊതുഗതാഗതം തടസ്സപ്പെടുത്തി ; സ്വകാര്യ ബസിന് മാര്‍ഗതടസമുണ്ടാക്കി വാഹനം ഓടിച്ച കാര്‍ യാത്രികന് 25,000 രൂപ പിഴ
സ്വന്തം ലേഖകൻ
കൊച്ചി: സ്വകാര്യ ബസിന് മാര്‍ഗതടസമുണ്ടാക്കി വാഹനം ഓടിച്ച കാര്‍ യാത്രികന് എറണാകുളം ആര്‍ടിഒ 25,000 രൂപ പിഴ ചുമത്തി. കാക്കനാട് – എറണാകുളം റൂട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ടെയായിരുന്നു സംഭവം. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കാര്‍ യാത്രക്കാരന് പിഴ ചുമത്തിയത്.
ബസിനു കടന്നുപോകാന്‍ വഴി കൊടുക്കാതെ വേഗം കുറച്ച് കാര്‍ ഓടിക്കുകയായിരുന്നു. കാക്കനാട്ടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുമ്പില്‍ കലൂര്‍ സ്റ്റേഡിയം മുതലാണ് മാര്‍ഗതടസ്സവുമായി കാര്‍ യാത്രക്കാരനെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂര്‍, മണപ്പാട്ടി പറമ്പ് സിഗ്‌നലുകളില്‍ ബസിനെ തടഞ്ഞിടാനും കാര്‍ യാത്രക്കാര്‍ ശ്രമിച്ചു. ലിസി ജങ്ഷനില്‍ കാറിനെ മറികടന്നുപോയ ബസിനെ പിന്തുടര്‍ന്ന് വലതുവശം ചേര്‍ന്നു തെറ്റായ ദിശയില്‍ കാര്‍ എത്തുന്നത് കണ്ട് ഭയന്ന ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ തൊട്ടുമുമ്പിലെ മറ്റൊരു കാറില്‍ ബസിടിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു.
കാര്‍ യാത്രികരായ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്നാണ് ബസ് ഡ്രൈവര്‍ പിഎ നവാസിനെ മര്‍ദിച്ചത്. സംഭവത്തിനിടെ ഇതുവഴി വന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എആര്‍ രാജേഷ് വിഷയത്തില്‍ ഇടപെട്ടു. രണ്ടു വാഹനങ്ങളും പരിശോധിച്ച് എറണാകുളം ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.