ലോക്സഭാ സീറ്റില്‍ മന്ത്രി കെ രാധാകൃഷ്ണൻ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി ; ക്ലീൻ ഇമേജുള്ള കേളുവിനും ശാന്തകുമാരിക്കും അനുകൂലമായി ചർച്ചകള്‍ സജീവം ; ഇവരെ കൂടാതെ സച്ചിൻ ദേവും, ശ്രീനിജനും പരിഗണാനാ ലിസ്റ്റിൽ മുൻപന്തിയിൽ
കോട്ടയം : ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മന്ത്രി കെ രാധാകൃഷ്ണൻ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി. ഇതോടെ സിപിഎമ്മില്‍ പകരം മന്ത്രിയെ കുറിച്ചുള്ള ചർച്ച സജീവമാണ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണൻ ഇനി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
പിവി ശ്രീനിജൻ, സച്ചിൻദേവ്, കെ ശാന്തകുമാരി, ഒ ആർ കേളു എന്നിവരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം നൽകാമെന്ന തരത്തിലാണ് സിപിഎമ്മിലെ ചിന്തകള്‍. ഇതിൽ ക്ലീൻ ഇമേജുള്ള കേളുവിനും ശാന്തകുമാരിക്കും അനുകൂല ചർച്ചകള്‍ സജീവമാണ്.
എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ സച്ചൻ ദേവിനെ മന്ത്രിയാക്കുന്നതിലൂടെ പുതിയ നേതാവിനെ ഉയർത്തിക്കാട്ടാൻ കഴിയുമെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ കെ എസ് ആർ ടി സി ഡ്രൈവറുമായുള്ള വിവാദം സച്ചിൻ ദേവിന്റെ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. സച്ചിൻ ദേവിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് സജീവമായുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നത്തുനാട്ടിലെ പിവി ശ്രീനിജൻ, കോങ്ങാട്ടെ ശാന്തകുമാരി, ബാലുശേരിയിലെ സച്ചിൻദേവ്, തരൂരിലെ പിപി സുമോദ്, ദേവികുളത്തെ എ.രാജ, മാവേലിക്കരയിലെ എംഎസ് അരുണ്‍കുമാർ, ആറ്റിങ്ങലിലെ ഒഎസ് അംബിക, മാനന്തവാടിയിലെ കേളു എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനാ പട്ടികയിലുള്ളതെന്നും വ്യക്തം.
വനിതാ പ്രാതിനിധ്യം കൂട്ടാൻ കോങ്ങാട് എംഎല്‍എയായ ശാന്തകുമാരിയിലൂടെ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. മുതിർന്ന നേതാവെന്ന പരിഗണനയിലാണ് മാനന്തവാടി എംഎല്‍എയായ കേളുവിനേയും ചർച്ചകളില്‍ സജീവമാക്കുന്നത്. വയനാട്ടില്‍ നിന്നും മന്ത്രിയില്ലെന്നതും കേളുവിന് അനുകൂല ഘടകമാണ്. വയനാട്ടില്‍ സിപിഎം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നതും കേളുവിന് തുണയായി മാറിയേക്കും. ശാന്തകുമാരിക്കും കേളുവിനും പാർട്ടിക്കാർക്കിടയിലും നല്ല മതിപ്പാണ്.അതുകൊണ്ട് തന്നെ ഇവരില്‍ ഒരാളെ മന്ത്രിയാക്കണമെന്നതാണ് സിപിഎമ്മിലെ പൊതു താല്‍പ്പര്യം.
പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ നേതാവായ ഒ.ആർ. കേളു വയനാട്ടിലെ പ്രധാന സിപിഎം നേതാവാണ്. സിപിഎം സംസ്ഥാന സമിതിയിലുമുണ്ട്. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയൻസ് യൂനിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം.
തുടർന്ന് 2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. സിപിഎം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയിലെ രണ്ടാം ടേം എന്നതും കേളുവിന് മുൻഗണന നല്‍കുന്നുണ്ട്.
ഇതിനിടെയാണ് കുന്നത്തൂരില്‍ നിന്നുള്ള പിവി ശ്രീനിജനും മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നത്. ശ്രീനിജനും മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ ആർക്കാകും നറുക്ക് വീഴുകയെന്ന പ്രവചനം അസാധ്യമാണ്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു മുതിർന്ന നേതാവിനെ മത്സരിപ്പിക്കുന്നത് സിപിഎം ആലോചിക്കുന്നുണ്ട്. എകെ ബാലനെ അടക്കം ഈ സീറ്റിലേക്ക് പരിഗണിക്കും.
അങ്ങനെ മുതിർന്ന നേതാക്കളില്‍ ഒരാള്‍ മത്സരിച്ചാല്‍ രാധാകൃഷ്ണന് പകരം മന്ത്രിയായി ചേലക്കരയില്‍ നിന്നു ജയിക്കുന്ന എംഎല്‍എയെ കൊണ്ടു വരാനും സാധ്യതയുണ്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ മന്ത്രി കാർഡ് അടക്കം പുറത്തിറക്കാൻ ഇതിലൂടെ കഴിയും.