
സ്വന്തം ലേഖകൻ
കോട്ടയം : ചുങ്കം പനയക്കഴുപ്പ് റോഡിൽ സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂളിന്റെ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിലേക്ക് ചരിഞ്ഞു. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്.

സ്കൂൾ കുട്ടികളെ കയറ്റി വന്ന ബസ് എതിർവശത്തുള്ള ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ വാട്ടർ അതോറിറ്റി കുഴിച്ചിട്ട് പകുതി ഭാഗം മാത്രം മണ്ണിട്ട് മൂടിയ കുഴിയിലേക്ക് ചരിയുകയായിരുന്നു. ബസിൽ ഉണ്ടായിരുന്നത് പത്തോളം കുട്ടികളും ടീച്ചറുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് പാടത്തേക്ക് മറിയാതിരുന്നത് ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലമാണ്. വൻ അപകടം മുന്നിൽ കണ്ട പാത്താമുട്ടം സ്വദേശിയായ ഡ്രൈവർ സുരേഷ് ഉടൻ തന്നെ കുട്ടികളേയും ടീച്ചറേയും ബസിൽ നിന്നും പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

ചുങ്കം പനയക്കഴപ്പ് റോഡിൽ വഞ്ചിത്തുഴുത്ത് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
കുഴികുത്തി പൈപ്പ് ഇട്ടതിനുശേഷം പൂർണ്ണമായി കുഴി മൂടാത്തതാണ് അപകട കാരണമായതെന്ന് സമീപവാസികൾ പറഞ്ഞു.
ഇത്തരത്തിൽ പ്രദേശത്ത് വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിനായി കുത്തിയ കുഴികൾ പലതും ഭാഗികമായി മാത്രമാണ് മൂടിയിട്ടുള്ളത്. ഇത് വരും നാളുകളിൽ വൻ അപകടമുണ്ടാകുന്നതിന് കാരണമാകും









