
അധ്യാപികയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ കേരളം വിട്ടതായി സൂചന ; രാജ്യം വിടുന്നത് തടയാന്‍ ലുക്ക്‌ഔട്ട് നോട്ടീസിറക്കും; എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നോട്ടീസ് കൈമാറും; ഒരു എംഎല്‍എയ്ക്കെതിരേ സമീപകാലത്ത് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത് ആദ്യം ! ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നത് നാളെ
തിരുവനന്തപുരം:പീഡനം, വധശ്രമം കുറ്റങ്ങള്‍ ചുമത്തപ്പെട്ട എം.എല്‍.എ എല്‍ദോസ് കുന്നപ്പിളളിയെ ഇതുവരെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ രാജ്യം വിടുന്നത് തടയാന്‍ ലുക്ക് ഔട്ട് നോട്ടീസിറക്കാന്‍ പോലീസ് തീരുമാനം.
എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നോട്ടീസ് കൈമാറും.
ഒരു എം.എല്‍.എയ്ക്കെതിരേ സമീപകാലത്ത് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത് ആദ്യം. എല്‍ദോസിന്റെ ജാമ്യാപേക്ഷയില്‍ 20ന് കോടതി വിധി പറയും. ഇതു കൂടി അറിഞ്ഞ ശേഷമായിരിക്കും ലുക്ക് ഔട്ട് നോട്ടീസിറക്കുക. എല്‍ദോസ് സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നതിന് എല്‍ദോസിനെതിരേ ഐ.പി.സി 307 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും സംഘം ചേര്‍ന്നതിനും ഗൂഢാലോചനയ്ക്കും നേരത്തെ കേസെടുത്തിരുന്നു. വധശ്രമം കൂടി ചുമത്തി പൊലീസ് കേസെടുത്തത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം.എല്‍.എയ്ക്ക് കനത്ത തിരിച്ചടിയാകും.
യുവതിയുടെ പീഡന പരാതിയില്‍ എം.എല്‍.എയ്ക്ക് കൂടുതല്‍ കുരുക്കുണ്ടാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. അദ്ധ്യാപികയായ യുവതിയെ പീഡിപ്പിച്ചതായി പറയപ്പെടുന്ന ഗസ്റ്റ് ഹൗസിലും റിസോര്‍ട്ടുകളിലുമെല്ലാം റൂം ബുക്ക് ചെയ്തിരിക്കുന്നത് എം.എല്‍.എയുടെ സ്വന്തം പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലും മറ്റും എം.എല്‍.എയ്ക്ക് റൂമുകള്‍ വാടക കൂടാതെ ലഭ്യമാകുന്നതിനാലാകാം യുവതിയുമായെത്തിയപ്പോഴും സ്വന്തം നിലയ്ക്ക് റൂം ബുക്ക് ചെയ്തതെന്നാണ് കരുതുന്നത്. ഗസ്റ്റ് ഹൗസില്‍ നിന്നും റിസോര്‍ട്ടില്‍ നിന്നും ബുക്കിംഗ് രജിസ്റ്ററുകളുടെയും ബുക്ക് ചെയ്യാനായി നല്‍കിയ തിരിച്ചറിയല്‍ രേഖകളുടെയും കോപ്പികള്‍ ക്രൈംബ്രാഞ്ച് തെളിവുകളായി ശേഖരിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 4 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള തീയതികളില്‍ എം.എല്‍.എ വിവിധ സ്ഥലങ്ങളില്‍ റൂമെടുത്ത് പീഡനത്തിനിരയാക്കിയതായാണ് യുവതി പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ എം.എല്‍.എയും യുവതിയും ഒരുമിച്ച് താമസിച്ച സ്ഥലങ്ങളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.
കോവളത്തെ ഗസ്റ്റ് ഹൗസിലെ ക്യാമറ പരിശോധിച്ച് ഒരുമാസം മുമ്ബ് വരെയുള്ള ദൃശ്യങ്ങള്‍ കണ്ടെത്തി. കാമറ ചിത്രീകരിച്ചതും മാഞ്ഞുപോയതുമായ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്ക് അന്വേഷണ സംഘം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കോവളത്തെ സൂയിസൈഡ് പോയിന്റിലും യുവതിയുമായെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ ശേഖരിച്ചു. അവിടുത്തെ ജീവനക്കാരെ സാക്ഷിയാക്കി മഹസര്‍ രേഖപ്പെടുത്തി. യുവതിയെ മര്‍ദ്ദനത്തിനിരയാക്കിയ കേസില്‍ നേരത്തെയും കോവളത്ത് നിന്ന് പോലീസ് സംഘം തെളിവെടുത്തിരുന്നു.
ബലാല്‍സംഗമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ എം.എല്‍.എയുടെ അറസ്റ്റ് അസാദ്ധ്യമായി തുടരുകയും കീഴടങ്ങാന്‍ സന്നദ്ധനാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്.
കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ എം.എല്‍.എയുടെ ടീഷര്‍ട്ടും പീഡന സമയത്ത് ധരിച്ചിരുന്നതും കൈയ്യേറ്റത്തിനിടെ എം.എല്‍.എ വലിച്ചുകീറിയതുമായ യുവതിയുടെ വസ്ത്രങ്ങളും പൊലീസ് സംഘം കോടതി മുഖാന്തിരം ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി.