
ഈ നഷ്ടം വളരെ വലുത് തന്നെയാണ്, ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കും: കോടിയേരി അനുസ്മരണ സമ്മേളനത്തില്‍ വിങ്ങിപ്പൊട്ടി പിണറായി; തൊണ്ടയിടറി പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി
കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗം പൂർത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ലെന്നും സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ല. സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നത്. അതുകൊണ്ടു തന്നെ വാക്കുകൾ മുറിഞ്ഞേക്കാം വാചകങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം. എപ്പൊ അവസാനിപ്പിക്കേണ്ടി വരും എന്നതിനെ പറ്റി എനിക്കു തന്നെ ഒരു നിശ്ചയവുമില്ല,’ പിണറായി വിജയൻ പറഞ്ഞു.
‘ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമിത്തിലൂടെ നികത്താനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. എന്നാൽ ഇതു പെട്ടെന്നു പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല. സഖാക്കൾക്കും ബന്ധുക്കൾക്കും പാർട്ടിയെ സ്നേഹിക്കുന്നവർക്കും എല്ലാവർക്കും നൽകാൻ ഉള്ളത് ഒരുറപ്പു മാത്രമാണ്. ഈ നഷ്ടം വളരെ വലുത് തന്നെയാണ്, അതിൽ ഒരു സംശയവുമില്ല. എന്നാൽ, ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കും’, ഇടറിയ കണ്ഠത്തോടെ പിണറായി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം മുഖ്യമന്ത്രി വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, ‘അവസാനിപ്പിക്കുന്നു’ എന്നു മാത്രം പറഞ്ഞ് അദ്ദേഹം തിരികെ നടന്നു.