
സ്വന്തം ലേഖിക
തിരൂർ: പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടറുടെ എതിർപ്പിനെ മറികടന്ന് വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. പ്രസവിച്ച് നാലമത്തെ ദിവസമാണ് കുട്ടി മരിച്ചത്. തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിലാണ് സംഭവം.മരണത്തിൽ അസ്വാഭാവികതയുണ്ടെന്നുകാണിച്ച് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകി.
മൂന്നു സിസേറിയൻ കഴിഞ്ഞ യുവതിയായതിനാൽ പ്രശ്നമുണ്ടാകുമെന്ന് വീട്ടിലെത്തി പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടർ വീട്ടുകാരെ രേഖാമൂലം അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ അറിയിപ്പ് മാനിക്കാതെ ആശുപത്രിയിൽ പോകാതെ വീട്ടിൽത്തന്നെ പ്രസവിച്ചാൽ മതിയെന്ന് ദമ്പതിമാർ തീരുമാനിക്കുക ആയിരുന്നു. ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് യുവതി പ്രസവിച്ചതറിഞ്ഞ് ഡോക്ടർ വീണ്ടും വീട്ടിലെത്തി അമ്മയ്ക്കും കുഞ്ഞിനും വൈദ്യപരിശോധന വേണമെന്ന് ആവിശ്യപ്പെട്ടു എന്നാൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് വീട്ടുകാർ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കുട്ടി മരിച്ചു. ഇതോടെയാണ് ഡോക്ടർ തിരൂർ പൊലീസിൽ പരാതി നൽകിയത്.പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടറുടെ പരാതിയിൻ മേൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.മുലപ്പാൽ ശ്വാസകോശത്തിൽ കയറിയാകാം കുട്ടി മരിച്ചതാണ് എന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
തുടർന്ന് പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തു.പുലർച്ചെ നാലുമണിക്ക് പാലൂട്ടിയശേഷം, കിടന്നുറങ്ങിയ കുട്ടിക്ക് അഞ്ചുമണിയോടെ അനക്കമില്ലാതായതോടെ ഡോക്ടറെ വീട്ടിൽ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. മരണത്തിൽ സംശയമോ പരാതിയോ ഇല്ലെന്ന് വീട്ടുകാർ പറഞ്ഞു.ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ ആർ.സി.എച്ച്. ഓഫീസർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മൃതദേഹം മറവുചെയ്ത പശ്ചാത്തലത്തിൽ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നും പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ പറഞ്ഞു. ആർക്കും പരാതിയില്ലാത്തതുകാരണം കേസെടുത്തിട്ടില്ലെന്നും വീട്ടുകാരുടെയും ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും തിരൂർ പൊലീസ് പറഞ്ഞു.







