
സ്വന്തം ലേഖകൻ
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, രണ്ട് ലക്ഷം രൂപ പിഴയും. മാങ്ങാനം സ്വദേശി വിഷ്‌ണു(25)നാണ് കോട്ടയം അഡീഷ്‌ണൻ ജില്ലാ കോടതി –- ഒന്ന് (പോക്‌സോ കോടതി) ജഡ്‌ജി കെ എൻ സുജിത്ത് ശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ അച്ഛന്റെ സഹോദര പുത്രനാണ് പ്രതി. 2015 ഡിസംബർ മുതൽ 2017 മെയ് വരെയുള്ള കാലയളവിലാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അച്‌ഛന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് വീട്ടിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ സമീപമുള്ള ബന്ധുവീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു ഓടിയെത്തിയ അമ്മ പെൺകുട്ടിയുടെ മുറിയിൽ പ്രതിയെ കണ്ടിരുന്നു. എന്നാൽ കാര്യം ചോദിച്ചതല്ലാതെ സംഭവം പ്രശ്‌നമാക്കിയിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർച്ചയായി സംഭവം ആവർത്തിച്ചതോടെ നാട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് ഇവർ ഇസ്‌റ്റ് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയും ചെയ്‌തു. തുടർന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തു.
അന്ന് സ്‌റ്റേഷൻ ചുമതല ഉണ്ടായിരുന്ന ഐപിഎസ് ട്രെയിനി ചൈത്ര തെരേസ, ഇസ്‌റ്റ് സിഐ അനീഷ് വി കോര എന്നിവരാണ് കേസ് അന്വേഷിച്ചത്. പോക്സോ ആക്‌ടിന്റെ ആറാം വകുപ്പും, 376(2) (എഫ്) വകുപ്പും പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം എൻ പുഷ്‌കരൻ ഹാജരായി.




