
തന്റെ മരണത്തിന് വേണ്ടി ചിലർ കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തുന്നു; ആളുകൾ എത്രത്തോളം അധഃപതിച്ചുവെന്ന് ഇതിലൂടെ മനസിലാക്കാമെന്ന് തുറന്നടിച്ച് മോദി
സ്വന്തം ലേഖകൻ
വാരണാസി: രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്ന് ഇതിലൂടെ മനസിലാക്കാനാകുമെന്ന് മോദി . വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവൊണ് പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. വാരണാസിയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി എത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു’, എന്നായിരുന്നു മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാശി എന്നറിയപ്പെടുന്ന ബനാറസിൽ അവസാന നാളുകൾ ചെലവഴിക്കുന്നത് ശുഭകരമാണെന്ന ഹൈന്ദവ വിശ്വാസത്തെ കൂട്ടുപിടിച്ചായിരുന്നു അഖിലേഷിന്‍റെ പ്രസ്താവന. ഈ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ളാദമാണ് അനുഭവപ്പെട്ടതെന്ന് നരേന്ദ്ര മോദിയും തുറന്നടിച്ചു. ‘ഇതിന്റെ അർത്ഥം എന്റെ മരണം വരെ ഞാൻ കാശി വിടുകയോ അവിടുത്തെ ആളുകൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ്’- പ്രധാനമന്ത്രി പറഞ്ഞു.
സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഭീകരതയോട് മൃദുസമീപനം പുലർത്തുകയാണെന്നും മോദി ആരോപിച്ചു. സമാജ്‌വാദി പാർട്ടിയുടേയും കോൺഗ്രസിന്‍റേയും ഭരണകാലത്ത് ഭീകരർ യാതൊരു ഭയവുമില്ലാതെ പ്രവർത്തിച്ചു. തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ അഖിലേഷ് യാദവ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.