
വിശക്കുന്നവന്റെ വയറെരിയില്ല ; ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഉച്ചഭഷണ വിതരണം മെഡിക്കൽ കോളേജിൽ പുനരാരംഭിച്ചു
കോട്ടയം
ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഉച്ചഭഷണ വിതരണം കോട്ടയം മെഡിക്കൽ കോളേജിൽ പുനരാരംഭിച്ചു. കോവിഡ് മഹാമാരി കാലത്ത് അഭയം ചാരിറ്റബിള്‍ സൊസൈറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിവന്ന സൗജന്യ ഭക്ഷണ വിതരണം 632 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഡിവൈഎഫ്ഐയുടെ കരങ്ങളിലേയ്ക്ക് കൈമാറുകയാണ്.
ഇനി മുതല്‍ ഡിവൈഎഫ്ഐയുടെ പൊതിച്ചോറുകള്‍ രോഗികള്‍ക്കായി എത്തും. കോവിഡ് മഹാമാരി കാലത്ത് വീടുകളിൽ നിന്നും ഭക്ഷണശേഖരണത്തിന് നിയന്ത്രണം വന്നതിനെ തുടർന്ന് ഹൃദയപൂർവ്വം താൽകാലികമായി നിർത്തിയ സാഹചര്യത്തിൽ രോഗികളും കുട്ടിരിപ്പുകാരും ഭക്ഷണം കിട്ടാതെ വലഞ്ഞതോടെയാണ് ആശുപതിയിലെ സൗജന്യ ഭക്ഷണവിതരണം അഭയം ഏറ്റെടുത്തത്. പ്രതിസന്ധിയ്ക്ക് അയവ് വന്നതോടെ ഭക്ഷണ വിതരണ ചുമതല വീണ്ടും ഡിവൈഎഫ്ഐ ഏറ്റെടുക്കുകയാണ്. അഭയം ഭക്ഷണ വിതരണത്തിന്റെ സമാപന ദിനത്തില്‍ ഹൃദയപൂർവ്വം രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, കെ എന്‍ വേണുഗോപാല്‍, ബി ആനന്ദകുട്ടൻ, ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറി ബാബു ജോര്‍ജ്, ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് കെ ആർ അജയ്, സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മറ്റി അംഗം ബിന്ദു അജി, ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രൻ , ജില്ലാ കമ്മറ്റി അംഗങ്ങളായ രതീഷ് രക്നാകരൻ, റിജേഷ് കെ ബാബു, ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് അരുൺ ശിവദാസ് അഭയം സെക്രട്ടറി എബ്രാഹം തോമസ് എന്നിവർ പങ്കെടുത്തു .