Spread the love

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ പൈതൃകം പേറുന്ന കേരളാ കോണ്‍ഗ്രസ് (എം) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റുകളിലും പരാജയപ്പെട്ടതോടെ, പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടിയുടെ സാന്നിധ്യം രാജ്യസഭയില്‍ ജോസ് കെ. മാണിയില്‍ മാത്രമായി ഒതുങ്ങി. നിയമസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമില്ലാത്ത അവസ്ഥ പാര്‍ട്ടിക്ക് അനുവദിച്ചുകിട്ടിയ സംസ്ഥാന പാര്‍ട്ടി പദവി പോലും നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.

video
play-sharp-fill

രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ആവേശകരമായ പ്രഖ്യാപനങ്ങള്‍ക്കും വേദിയായിരുന്ന കോട്ടയം വയസ്‌കരക്കുന്നിലെ കേരളാ കോണ്‍ഗ്രസ് ആസ്ഥാനം ഇപ്പോള്‍ വിജനമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ശനിയാഴ്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നപ്പോഴും പഴയ ആവേശം എങ്ങും കണ്ടില്ല. 12 സീറ്റിലും പരാജയപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു നേതാക്കള്‍. പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ചോര്‍ന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ‘ക്രോസ് വോട്ടിങ്’ ആണെന്ന ഗുരുതരമായ ആരോപണമാണ് ജോസ് കെ. മാണി ഉന്നയിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്റെ വോട്ടുകള്‍ കൃത്യമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്നും, എല്‍ഡിഎഫ്-ആര്‍എസ്‌എസ് ധാരണയുണ്ടെന്ന എതിരാളികളുടെ പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ അകറ്റാന്‍ കാരണമായെന്നും അദ്ദേഹം വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സിപിഎമ്മും സിപിഐയും ജില്ലയില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍, മുന്നണിക്കുള്ളില്‍ ഒറ്റപ്പെടില്ലെന്ന ആശ്വാസത്തിലാണ് ജോസ് പക്ഷം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലേക്ക് മടങ്ങുക എന്നത് ജോസ് കെ. മാണിക്ക് എളുപ്പമല്ല. നൂറിലധികം സീറ്റുകളുമായി അധികാരം പിടിച്ച യുഡിഎഫില്‍ ജോസ് പക്ഷത്തെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ തയ്യാറായേക്കില്ല.

കൂടാതെ, യുഡിഎഫില്‍ പി.ജെ. ജോസഫ് വിഭാഗം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതും ജോസിന് വിനയാണ്. പി.ജെ. ജോസഫ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി മകന്‍ അപു ജോണ്‍ ജോസഫിനെ തൊടുപുഴയില്‍ വിജയിപ്പിച്ചതോടെ ജോസഫ് വിഭാഗം ആത്മവിശ്വാസത്തിലാണ്. ജോസിനെ തിരിച്ചെടുക്കുന്നതിനെ പി.ജെ. ജോസഫും മോന്‍സ് ജോസഫും ശക്തമായി എതിര്‍ക്കുന്നതും മടക്കയാത്രയ്ക്ക് തടസ്സമാകുന്നു.
അംഗത്വ ക്യാമ്പയിന്‍ ഊര്‍ജ്ജിതമാക്കി പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരെ തിരികെ എത്തിക്കാനാണ് ജോസ് കെ. മാണിയുടെ തീരുമാനം. വോട്ട് വിഹിതത്തില്‍ 2.2 ശതമാനത്തിന്റെ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അടിസ്ഥാന വോട്ട് ബാങ്ക് തകര്‍ന്നില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നിരുന്നാലും, 2021-ല്‍ നിര്‍ണ്ണായക ശക്തിയായിരുന്ന പാര്‍ട്ടിക്ക് അഞ്ചാം വര്‍ഷം എത്തുമ്പോള്‍ എല്ലാ സീറ്റും നഷ്ടമായത് അണികള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. തല്‍ക്കാലം ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നില്‍ക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും പാര്‍ട്ടിയുടെ മുന്നിലില്ല.

റോഷി അഗസ്റ്റിനെപ്പോലെയുള്ള നേതാക്കളുടെ ഇടപെടല്‍ മൂലമാണ് മുന്നണി മാറ്റം എന്ന ചര്‍ച്ചകള്‍ തല്‍ക്കാലം അടങ്ങിയത്. എങ്കിലും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് (എം) എന്ന പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായേക്കാം.
രാഷ്ട്രീയത്തിന്റെ ഒട്ടേറെ വഴിത്തിരിവുകള്‍ക്ക് സാക്ഷ്യംവഹിച്ച കോട്ടയം വയസ്‌കരക്കുന്നിലെ കേരള കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തില്‍ ശനിയാഴ്ച ഒട്ടും തിരക്കില്ലായിരുന്നു. ചെയര്‍മാന്‍ ജോസ് കെ. മാണി അവിടെയുണ്ടെന്നറിഞ്ഞാല്‍ നൂറുപേരെങ്കിലും എത്താറുള്ളതാണ്. എന്നാല്‍, ഓഫീസ് ജീവനക്കാരും നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫും വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോട്ടയത്തെ ആദ്യ ആസ്ഥാനമന്ദിരം പിളര്‍പ്പുകള്‍ക്കൊടുവില്‍ നഷ്ടമായപ്പോഴാണ് കെ.എം. മാണി വയസ്‌കര ഹരിപ്പാട് മഠം ഓഫീസിനായി തിരഞ്ഞെടുത്തത്. 2019-ല്‍ പി.ജെ. ജോസഫും ജോസ് കെ. മാണിയും പാര്‍ട്ടി പിളര്‍ത്തി രണ്ടായപ്പോഴും ഈ മന്ദിരം ഒപ്പമാക്കാന്‍ ജോസ് പക്ഷത്തിനായി. 2020 ജൂണ്‍ 29-ന് ജോസ് വിഭാഗത്തെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയപ്പോള്‍ അവരുടെ നേതാക്കള്‍ ഇവിടെയെത്തി നടത്തിയ വൈകാരികപ്രതികരണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.