
ഇങ്ങനെ പോയാൽ എങ്ങനെയാ? രണ്ടാഴ്ച്ചക്കിടെ പച്ചക്കറികള്‍ക്കും പലചരക്കിനും വൻ വില വർദ്ധനവ്; 130 രൂപയുണ്ടായിരുന്ന മഞ്ഞളിന് ഇപ്പോള്‍ 150 രൂപ; 90 രൂപയ്ക്ക് ലഭിച്ചിരുന്ന വന്‍പയറിനിപ്പോള്‍ 110 രൂപ; അരിക്ക് 10 രൂപ കൂടി; മുരിങ്ങ, വെണ്ട, തക്കാളി എന്നിവയ്ക്കും വില ഇരട്ടിയായി; വില വർദ്ധിച്ചതോടെ ആവശ്യക്കാരും കുറഞ്ഞു; വില വർദ്ധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
സ്വന്തം ലേഖിക
മലപ്പുറം: കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ പച്ചക്കറികള്‍ക്കും പലചരക്കിനും വലിയ തോതിലാണ് വില വര്‍ദ്ധിച്ചത്.
ഇതോടെ അടുക്കളയിലേക്കെത്തുന്ന വിഭവങ്ങളുടെ അളവും കുറഞ്ഞു. നേരത്തെ വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ ഒരു മാസത്തേക്കുള്ളതോ പച്ചക്കറികള്‍ ഒരാഴ്ച്ചത്തേക്കോ ആളുകള്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ സ്ഥിതി അതല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ച്ച വരെ 130 രൂപയുണ്ടായിരുന്ന മഞ്ഞളിന് ഇപ്പോള്‍ 150 രൂപയാണ് വില. 90 രൂപയ്ക്ക് ലഭിച്ചിരുന്ന വന്‍പയറിനിപ്പോള്‍ 110 രൂപ കൊടുക്കണം. മുരിങ്ങയ്ക്ക, വെണ്ട, തക്കാളി എന്നിവയ്ക്ക് വില ഇരട്ടിയായി വര്‍ദ്ധിച്ചു.
കഴിഞ്ഞ മാസം വരെ 50 രൂപയ്ക്ക് ലഭിച്ചിരുന്ന മുരിങ്ങാക്കായക്കിപ്പോള്‍ 130 രൂപ കൊടുക്കണം. 34 രൂപയുണ്ടായിരുന്ന തക്കാളിക്കിപ്പോള്‍ 66 രൂപയാണ് വില. ഉഴുന്നിനും അരിക്കുമെല്ലാം വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ സകല ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും വില ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ അതിതീവ്ര മഴയും ഇന്ധന വില വര്‍ദ്ധനയുമാണ് വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. പെയ്തിറങ്ങിയ പെരുമഴ തമിഴ്നാട്ടിലെ പ്രധാന കൃഷികള്‍ വലിയ തോതില്‍ നശിക്കാന്‍ കാരണമായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലോഡെടുത്ത് ജില്ലയിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ധനത്തിനായി വലിയ തുകയും ചെലവഴിക്കണം.
ജില്ലയിലെ മാര്‍ക്കറ്റിലേക്കെത്തുന്ന ഉത്പന്നങ്ങളെല്ലാം വലിയ വില കൊടുത്താണ് വന്‍കിട കച്ചവടക്കാരും വാങ്ങിക്കുന്നത്. ഈ നിരക്കില്‍ പലചരക്ക്, പച്ചക്കറി ഉത്പന്നങ്ങള്‍ ചെറുകിടക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കില്ല. വില കൂടിയത് കാരണം ആവശ്യക്കാര്‍ കുറവാണെന്നുള്ളതും ആശങ്കയാവുകയാണ്. ഇവര്‍ക്ക് ഒന്നോ, രണ്ടോ രൂപ വില കൂട്ടി വില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗവുമില്ല. വാങ്ങിക്കുന്നതിന്റെ അളവ് കുറഞ്ഞതോടെ പച്ചക്കറികള്‍ കേടുവരുന്നതും പതിവായി.
പലചരക്ക് വില ഇങ്ങനെ
കഴിഞ്ഞ ആഴ്ച്ച ഇപ്പോള്‍
മല്ലി 110 120
മഞ്ഞള്‍ 130 150
വന്‍പയര്‍ 90 110
കടല 85 100
കടുക് 90 105
പച്ചക്കറി
വെണ്ട 50 80
തക്കാളി 34 66
മുരിങ്ങയ്ക്ക 50 130
പയര്‍ 50 70