ഏ.കെ. ശ്രീകുമാർ
കുമളി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ
പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്.
കേസ് അട്ടിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുമളി സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ എസ്ഐ
പ്രശാന്ത് പി നായർ , കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായിരുന്ന ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെ
എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻറ് ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെയും ഒരു അനക്കവും സംഭവിച്ചില്ല. പഴമക്കാർ പറയും പോലെ വഞ്ചി തിരുനക്കരയിൽ തന്നെയാണ്.
പെൺകുട്ടി ക്രൂര പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിട്ടും അത് മൂടി വെച്ച് കേസ് അന്വേഷണം അട്ടിമറിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ നേരത്തേ കണ്ടെത്തിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി കുമളി സ്റ്റേഷൻ കേന്ദ്രീകരിച്ച് വൻ ഗൂഡാലോചന നടത്തിയതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം. സംഭവത്തിൽ കൂടുതൽ പോലീസുകാർക്ക് പങ്കുള്ളതായും സൂചനയുണ്ട്.
കേസ് അട്ടിമറിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയതായാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ ഫോണിലെ നിർണായക വിവരങ്ങൾ കുമളി സ്റ്റേഷനിലെ ഒരു പൊലീസുകാരൻ നശിപ്പിച്ചു കളഞ്ഞതായും തേർഡ് ഐ ന്യൂസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കേസന്വേഷണത്തിലടക്കം ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ കുമളിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇവിടെ ഹോട്ടല്‍ നടത്തുകയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. താനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മകള്‍ മുറിയില്‍ കയറി വാതിലടച്ചുവെന്നും പുറത്ത് കാണാതെ വന്നപ്പോള്‍ നടത്തിയ നടത്തിയ പരിശോധനയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെന്നുമായിരുന്നു അമ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി.
മകള്‍ മരിച്ച വിവരം ഇവര്‍ രാജസ്ഥാനിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. ഇയാള്‍ വിമാനമാര്‍ഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല. ഇതിലും ദുരൂഹത ഉണ്ട്. എന്നിട്ടും കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതിന് പോലിസ് തയ്യാറായില്ല.
ഭര്‍ത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു.
കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.
ഇതിനിടെ അന്വേഷണച്ചുമതല എസ്‌ഐയില്‍ നിന്നും കുമളി സിഐയെ ഏല്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ രാജസ്ഥാനിലേക്ക് മടങ്ങിയതോടെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു.
പിന്നീട് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ദുരൂഹതകള്‍ വ്യക്തമായത്. മരിച്ച കുട്ടിയുടെ ഫോണ്‍ കണ്ടെത്തിയെങ്കിലും പരിശോധിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തിട്ടില്ല. മാതാപിതാക്കള്‍ അടക്കം സാക്ഷികളെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. തുടങ്ങി അന്വേഷണത്തിലെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാണിച്ച് സ്പെഷ്യൽ ബ്രാഞ്ചും, സംസ്ഥാന ഇന്‍റലിജന്‍സും റിപ്പോർട്ട് നല്കിയതിനെ തുടർന്നാണ് മൂവരേയും സസ്പെൻറ് ചെയ്തത്.