കെഎസ്ആർടിസി തകർന്ന് തരിപ്പണമാകുന്നതിന് പിന്നിൽ പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യൂണിയൻ നേതാക്കന്മാർ; ബസുകൾ പകുതിയും കട്ടപ്പുറത്ത്; ഉണ്ണുന്ന ചോറിൽ മണ്ണ് വാരിയിടുന്നത് ഒരു വിഭാഗം ജീവനക്കാർ തന്നെ

കെഎസ്ആർടിസി തകർന്ന് തരിപ്പണമാകുന്നതിന് പിന്നിൽ പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യൂണിയൻ നേതാക്കന്മാർ; ബസുകൾ പകുതിയും കട്ടപ്പുറത്ത്; ഉണ്ണുന്ന ചോറിൽ മണ്ണ് വാരിയിടുന്നത് ഒരു വിഭാഗം ജീവനക്കാർ തന്നെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ എസ് ആർ ടി സി മുൻപെങ്ങുമില്ലാത്ത തകർച്ച നേരിടുമ്പോഴും കരകയറ്റാൻ ആഗ്രഹമില്ലാതെ ഒരു വിഭാഗം ജീവനക്കാർ. കെഎസ്‌ആര്‍ടിസി നിലവില്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് ജീവനക്കാരെ മാനേജ്‌മെന്റ് അറിയിച്ചു.

1000 എം പാനല്‍ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മാനേജ്‌മെന്റ് ജീവനക്കാരുടെ ആധിക്യത്തെ കുറിച്ച്‌ പറയുന്നത്. കുറച്ചു കാലത്തേക്ക് ഇനി നിയമനങ്ങള്‍ പാടില്ലെന്ന തിരിച്ചറിവാണ് ഇതിലുള്ളത്. എന്നാല്‍ ഇതിനോട് സര്‍ക്കാരെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. മാനേജ്‌മെന്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കാനും കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. ഗുരുതരമായ പ്രതിസന്ധിയാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. ഇത് പലതും യൂണിയനുകള്‍ അംഗീകരിക്കാന്‍ ഇടയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് ആര്‍ ടി സിയെ ലാഭക്കണക്കിലേക്ക് കൊണ്ടു വരാന്‍ സിഎംഡിയായിരുന്ന ടോമന്‍ തച്ചങ്കരി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം യൂണിയനുകള്‍ അട്ടിമറിച്ചു. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ നടപ്പായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുമായിരുന്നില്ല. പരമാവധി സര്‍വ്വീസ് നടത്തി ലാഭമുണ്ടാക്കാം എന്നതായിരുന്നു തച്ചങ്കരിയുടെ ആശയം. ഇതിനെ യൂണിയനുകള്‍ അട്ടിമറിച്ചു. സര്‍വ്വീസ് കുറച്ച്‌ നഷ്ടം കുറയ്ക്കാമെന്ന ഫോര്‍മുല അവര്‍ മുന്നോട്ടു വച്ചു. ഇതോടെ നഷ്ടം കുറഞ്ഞെങ്കിലും വരുമാനവും ഇടിഞ്ഞു.

കോവിഡ് കൂടി എത്തിയതോടെ കെ എസ് ആര്‍ ടി സിയുടെ നട്ടെല്ലും ഒടിഞ്ഞു. രാഷ്ട്രീയക്കാരുടെ താല്‍പ്പര്യത്തിന് സര്‍വ്വീസുകള്‍ നടത്തിയതോടെ പല റൂട്ടുകളും ആളില്ലാ ബസുകള്‍ ഓടുന്ന അവസ്ഥയായി.

ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകള്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതില്‍ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സിഎംഡി അറിയിച്ചു. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കും. ഇതിനുള്ള നിര്‍ദ്ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കും. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കണമെന്നും സി എം ഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ശമ്പളവും പെൻഷനും നല്‍കാന്‍ ഏതാണ്ട് 100 കോടിയോളം രൂപയാണ് ഓരോ മാസവും വേണ്ടത്. 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കേണ്ടിയും വരുന്നു.

ഈ സാഹചര്യത്തില്‍ അധികമുള്ള സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തത് പോലെ 50% ശമ്പളം കൊടുത്തു ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വെയ്ക്കും.

നയപരമായ ഈ വിഷയം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച്‌ മുന്നോട്ട് പോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി യോഗത്തെ അറിയിച്ചു.

നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുതിയതായി സര്‍വ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു.

ജൂണ്‍ മാസത്തില്‍ വരുമാനം 21.26 കോടിയും, ഡീസലിനായി നല്‍കിയത് 17.39 കോടിയുമാണ്, ജൂലൈയില്‍ വരുമാനം 51.04 കോടി, ഡീസല്‍ ചെലവ് 43.70 കോടി, ആഗസ്റ്റില്‍ വരുമാനം 75.71 കോടി, ഡീസല്‍ ചെലവ് 53.33 കോടി രൂപമാണ്.

ഇതിനിടെയാണ് ജോലി ചെയ്യാതെ യൂണിയൻ പ്രവർത്തനവുമായി മാത്രം നടക്കുന്ന ഒരു വിഭാഗം ജീവനക്കാരുള്ളത്. പടുകുഴിയിൽ നിന്ന് കെ എസ് ആർ ടി സിയെ എങ്ങനെയും കരകയറ്റാനും മികച്ച വരുമാനമുണ്ടാക്കി കൊടുത്ത് കൃത്യമായി ശമ്പളം വാങ്ങാനും ഭൂരിപക്ഷം വരുന്ന ജീവനക്കാർ ശ്രമിക്കുമ്പോൾ ഒരു തരത്തിലും നന്നാക്കില്ലന്ന് ശപഥം ചെയ്ത ഒരു കൂട്ടർ അകത്ത് തന്നെയുള്ളത്.