ജയിലിലാണെങ്കിലും ആഡംബരത്തിന് കുറവുണ്ടാകില്ല: മൂന്നു ചതുരശ്ര മീറ്റര്‍ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ് നീരവ് മോദിയെ കാത്ത് മുംബൈയിലെ ജയിലിൽ ഒരുക്കിയിരിക്കുന്നത് ഇതെല്ലാം
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യ മഹാരാജ്യം വൈവിധ്യങ്ങളാൽ സമ്പന്നമാണ്. മോഷണം നടത്തി നാട് വിട്ട കള്ളന്മാരുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്. ചെറുകിട മോഷ്ടാക്കളെയും സമ്പന്നരായ കള്ളന്മാരെയും വ്യത്യസ്തമായ ത്രാസിലിട്ടാണ് ഇന്ത്യ തൂക്കുന്നത് എന്ന് മാത്രം. സാധാരണക്കാരൻ ഒരു മോഷണം നടത്തിയാൽ അയാളെ കാത്തിരിക്കുന്നത് ഇരുണ്ട മുറിയും തടവറയുമാണ്. എന്നാൽ, രാജ്യത്തെ ജനങ്ങളെപ്പറ്റിച്ച് കോടികളുമായി മുങ്ങിയ വ്യവസായികളുടെ സ്ഥിതി മറിച്ചാണ്.
ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി ബ്രിട്ടനിലേക്ക് മുങ്ങി അവിടുത്തെ ജയിലിലായ വജ്ര വ്യാപാരി നീരവ് മോദിയെ സ്വീകരിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിൽ വൻ സൗകര്യങ്ങളാണ് ഒരുക്കിയത്. യു.കെ കോടതിയെ ധരിപ്പിച്ചതു പ്രകാരം മൂന്നു ചതുരശ്ര മീറ്റര്‍ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ മോദിക്കായി സജ്ജമാക്കിയിട്ടുണ്ട്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നീരവിനായി തയ്യാറാക്കിയ സ്പെഷല്‍ സെല്ലിലെ സൗകര്യങ്ങളാണിവ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീരവിനെ മുംബൈയില്‍ എത്തിച്ചാല്‍ അതീവസുരക്ഷയുള്ള ജയിലിലെ 12-ാം ബാരക്കിലെ മൂന്നു സെല്ലുകളിലൊന്നിലാവും പ്രവേശിപ്പിക്കുക. കൂടുതല്‍ തടവുകാര്‍ ഇല്ലാത്ത സെല്ലിലാവും നീരവിനെ പാര്‍പ്പിക്കുക. ആവശ്യത്തിനു വെളിച്ചം, ശുദ്ധവായു, സാധനങ്ങള്‍ വയ്ക്കാനുള്ള സ്ഥലം എന്നിവ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നീരവിനെ ജയിലില്‍ താമസിപ്പിക്കാന്‍ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
നീരവിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സെല്ലിന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2019ല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ യുകെ കോടതിയെ ധരിപ്പിച്ചിട്ടുമുണ്ട്. രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീരവിനെ ഇന്ത്യയിലേക്കു നാടുകടത്താമെന്നു യുകെ കോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചിരുന്നു. 2019 മാര്‍ച്ചില്‍ അറസ്റ്റിലായതു മുതല്‍ ലണ്ടനിലെ ജയിലിലാണ് 49കാരനായ നീരവ് മോദി.