
അമ്പിളി പന്തളം
പത്തനംതിട്ട: സംസ്ഥാനത്തെ പ്രമുഖ താരത്തിൻ്റെ അമ്മാവൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കഥ അധികം ആർക്കും അറിയില്ല. സിനിമാ നടനും സംവിധായകനുമായിരുന്ന വേണു നാഗവളളിയുടെ അമ്മാവനാണ് ഈ മിന്നും താരം. അതിനു മുമ്പോ ശേഷമോ അങ്ങനെയൊരു വിജയ കഥ കേരളീയര്‍ കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. അതാണ് പത്തനംതിട്ട തുവയൂറുകാരനായ നരേന്ദ്രന്റെ കഥ.
കോണ്‍ഗ്രസുകാരനായിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ ഒരു തവണ മാത്രമാണ് നരേന്ദ്രന് മത്സരിച്ചത്. ബാക്കി തവണയെല്ലാം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. മാറിയ കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ നോക്കി വിലയിരുത്തുകയും പഴയ ഓര്‍മ്മകള്‍ അയവറക്കുകയുമാണ് നരേന്ദ്രന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകെ പോള്‍ ചെയ്തതില്‍ ഒരു വോട്ട് ഒഴിച്ച് ബാക്കിയെല്ലാം സ്വന്തം പെട്ടിയിലാക്കി അപൂര്‍വ്വ നേട്ടം കൈവരിച്ച സ്ഥാനാര്‍ത്ഥി ആയിരുന്നു നരേന്ദ്രന്. നരേന്ദ്രന് ഇന്ന് 94 വയസുണ്ട്. ആ വിജയ കഥ ഓര്‍ക്കുമ്പോള്‍ നരേന്ദ്രന്റെ കണ്ണില്‍ ഇന്നും നക്ഷത്ര തിളക്കം.
അന്ന് കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡിലായിരുന്നു അത്യപൂര്‍വ്വ സംഭവം അരങ്ങേറിയത്. കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡ് രണ്ടംഗ മണ്ഡലമാണ്. രണ്ട് പ്രതിനിധികള്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടണം. എന്നാല്‍ അന്ന് മത്സരരംഗത്തുണ്ടായിരുന്നത് അഞ്ച് സ്ഥാനാര്‍ത്ഥികളായിരുന്നു. വാര്‍ഡില്‍ ആകെ പോള്‍ ചെയ്തത് 1502 വോട്ട്. വോട്ടെണ്ണിയപ്പോള്‍ നരേന്ദ്രന് ലഭിച്ചത് 1501 വോട്ട്.
എതിര് സ്ഥാനാര്‍ത്ഥികളില്‍ ഒരാളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ നരേന്ദ്രന് നേടി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അതേ പോലെ കാത്തുസൂക്ഷിച്ച് 32 വര്‍ഷം കടമ്പാനാട് ഗ്രാമപഞ്ചായത്തിന്റെ അംഗവും പ്രസിഡന്റും വൈസ് പ്രസിഡന്റുമൊക്കെയായിരുന്നു നരേന്ദ്രന്. 1995 വരെയാണ് ഇദ്ദേഹം ജനപ്രതിനിധിയായി തുടര്‍ന്നത്.







