മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ വാറ്റുമായി റിട്ട. എസ് ഐ പിടിയിൽ: സിനിമയിലെ നായകൻ ലോക്ക് ഡൗണിൽ വില്ലനായി
സ്വന്തം ലേഖകൻ
പാലക്കാട്: മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിലൂടെ മദ്യവുമായി പോകുന്നയാളെ പിടികൂടുന്നതും തുടർന്നുണ്ടായ സംഭവങ്ങളും ആയിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഇതിവൃത്തം. മദ്യം പിടികൂടുന്ന അയ്യപ്പൻ നായർ എന്ന റിട്ട. എസ് ഐ ആയി ബിജു മേനോൻ നായക തുല്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ , ലോക്ക് ഡൗൺ കാലത്ത് നായകനായ പൊലീസുകാരൻ വില്ലനാകുന്ന കാഴ്ചയാണ് അട്ടപ്പാടിയിൽ.
ചാരായം വാറ്റുന്നവരെയും വ്യാജമദ്യനിർമ്മാണം നടത്തുന്നവരെയും പിടികൂടാൻ എക്‌സൈസും പൊലീസും പരിശ്രമിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലാണ് അട്ടപ്പാടിയിൽ ആയിരം ലിറ്റർ വാഷുമായി റിട്ട. എസ.്‌ഐ പനംതോട്ടം വീട്ടിൽ ചന്ദ്രൻ പിടിയിൽ. അട്ടപ്പാടിയിൽ വ്യാജ മദ്യത്തിനെതിരെയുള്ള എക്‌സൈസ് പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1000 ലിറ്റർ വാഷും കഞ്ചാവ് ചെടികളും പിടിച്ചെടുക്കുകയും ചെയ്തു.
അഗളി, മുള്ളി, കിണറ്റുക്കര, കുളപടിയൂർ, ചൂട്ടറ, ചാവടിയൂർ, താവളം എന്നീ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1000 ലിറ്റർ വാഷും 12 കഞ്ചാവ് ചെടികളും കണ്ടെടുത്തത്. പാലക്കാട് പെരിങ്ങോട്ടു കുറിശ്ശിയിൽ നിന്നാണ് ഒന്നരലിറ്റർ ചാരായവുമായി റിട്ട. എസ്‌ഐ അറസ്റ്റിലായത്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം അട്ടപ്പാടിയിൽ പരിശോധന നടത്തിയത്. പാറായിടുക്കകളിൽ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചതെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.