
കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്ന
ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസ് റോഡ് ഇന്ന് വനത്തിൽ അകപ്പെട്ട പോലെയാണ്. റോഡ് അരികുകള്‍ വീണ്ടും കാടുമൂടിയതോടെ യാത്രക്കാർക്കും പ്രഭാതസവാരിക്കാർക്കും ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഒരാള്‍പ്പൊക്കത്തിലേറെ ഉയരത്തില്‍ വളർന്ന പുല്ലും കാടും നടപ്പാതയിലേക്കും റോഡിലേക്കും പടർന്നതോടെ പ്രദേശമാകെ കാടുപിടിച്ച അവസ്ഥയിലാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ റോഡരികുകള്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പരാതികളെ തുടർന്ന് റോഡിന്റെ ഒരു ഭാഗത്തെ കാടുകള്‍ അടുത്തിടെ വെട്ടിമാറ്റിയെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും കാട് പടർന്നിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ കാട് മൂടിയ റോഡരികുകള്‍ അപകടഭീഷണിയും ഉയർത്തുന്നുണ്ട്. എം.സി.റോഡിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ നിരവധി പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. എത്രയും വേഗത്തില്‍ പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സവാരിക്കാർ കുറഞ്ഞു
പ്രഭാത, സായാഹ്ന സവാരിക്കായി നിരവധിപേർ ഉപയോഗിച്ചിരുന്ന ബൈപ്പാസ് റോഡിലെ നടപ്പാത ഇപ്പോള്‍ കാടിനടിയിലായി. കാല്‍നടയാത്രികരെ പോലും കാണാൻ കഴിയാത്തവിധം പുല്ല് വളർന്നതോടെ ഇഴജന്തുക്കളുടെ ഭീതിയും വർദ്ധിച്ചു. ഇതോടെ സ്ഥിരമായി എത്തിക്കൊണ്ടിരുന്ന സവാരിക്കാരുടെ എണ്ണത്തിവും കുറവുണ്ടായി.
കാടിന്റെ മറവില്‍ മാലിന്യനിക്ഷേപം
റോഡരികില്‍ കാട് വളർന്നതോടെ മാലിന്യനിക്ഷേപവും വർദ്ധിച്ചതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു. വാഹനങ്ങളിലെത്തി കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ കാടിന്റെ മറവില്‍ തള്ളുന്നതും പതിവായി. അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളും കാഴ്ചമറയ്ക്കുന്ന കാടുകളും ചേർന്ന് അപകടസാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.
റോഡരികിലെ കാടുകള്‍ എത്രയും വേഗത്തില്‍ വെട്ടിത്തെളിച്ച് നടപ്പാതയും പരിസരവും ശുചീകരിച്ച് കാല്‍നടയാത്രികർക്കും വാഹനയാത്രക്കാർക്കും സുരക്ഷിതമാക്കണം.







