play-sharp-fill
കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം ; നാലു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു ; ഭർത്താവ് അറസ്റ്റിൽ

കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം ; നാലു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം : നാലു മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച്് കൊന്നു.വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വഴക്കിനിടെയാണ് കാലിൽ തോർത്തുകൊണ്ടു കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിച്ചു കൊന്നത്.


കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു ഭർത്താവിന്റെ കൈകളാൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിധീഷിന്റെ ലഹരി ഉപയോഗവും സംശയ രോഗവുമാണ് ഷൈനിയുടെ മരണത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഭർത്താവ് നിധീഷിനെ(33) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വയസ്സുള്ള മകൻ സംഭവം കണ്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞു നിധീഷ് തന്നെ ബന്ധുവിനെ വിളിച്ചു കൊലപാതകവിവരം പറഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നതും പൊലീസ് എത്തുന്നതും.

ശനിയാഴ്ച രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ നിധീഷിന്റെ മർദനമേറ്റ ഷൈനി ബോധരഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോൾ സംസാരിക്കാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുകൊണ്ടു കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.

സംഭവമറിഞ്ഞു ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കൂടുതൽ പൊലീസ് എത്തി. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ് പറഞ്ഞു. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുൻപാണു മടങ്ങിയെത്തി ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലിക്കു ചേർന്നത്. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം പിരിയാമെന്നു വരെ ചർച്ചയായെന്നും പൊലീസ് അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഷൈനിയുടെ കുടുംബം നിധീഷിന്റെ ലഹരിയുപയോഗം അറിയാതെ ആണ് ഷൈനിയെ വിവാഹം ചെയ്തു കൊടുത്തത്. വിവാഹത്തിന് ഏറെ മുൻപ് തന്നെ നിധീഷ് കഞ്ചാവിനും മയക്കു മരുന്നിനും അടിമയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ രണ്ടുവർഷമായി ഇവർ ചാവടിയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കുറച്ചുനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്ത നിധീഷ് ജോലി മതിയാക്കി അടുത്തിടെ തിരികെ നാട്ടിലെത്തി.

ലഹരിയുപയോഗത്തിന് ശേഷം നിധീഷ് ഷൈനിയെ മർദിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. മൂന്ന് മാസം മുൻപാണ് നിധീഷ് വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ സ്‌കാനിങ് റിപ്പോർട്ടിൽ ഷൈനി നാലു മാസം ഗർഭിണിയാണെന്ന് പറയുന്നു.

സ്‌കാനിങ് റിപ്പോർട്ടുകളാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവർക്കും ഇടയിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് വിശ്വാസം ഇല്ലെങ്കിൽ മുന്നോട്ട് ഒരുമിച്ചു ജീവിക്കാതെ വിവാഹമോചനം നടത്താം എന്ന് പറഞ്ഞത് ഷൈനി നിധീഷിനെ പ്രകോപിക്കുകയായിരുന്നു.

മകന്റെ മുന്നിൽ വെച്ച് നിധീഷ് ഷൈനിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഷൈനിയെയും വയറ്റിൽ വളരുന്ന കുഞ്ഞിനെയും ഷൈനിയുടെ കാമുകനെയും വകവരുത്താൻ ആണ് തീരുമാനിച്ചത് എന്ന് നിധീഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോൾ ഇരുവരുടെയും മൂന്ന് വയസുകാരൻ മകൻ കെവിൻ അച്ഛൻ അമ്മയെ കൊല്ലുന്നത് കണ്ട ഞെട്ടലിൽ നിന്ന് മാറിയിട്ടിലായിരുന്നു.

സംഭവത്തിൽ ഒന്നിൽകൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ഷൈനിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള നിധീഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags :