play-sharp-fill
ഹർത്താലിനെ പിൻതുണയ്ക്കാതെ സി.പി.എമ്മും മുസ്ലീം ലീഗും: പ്രചാരണ പ്രവർത്തനങ്ങൾക്കില്ലാതെ രാഷ്ട്രീയ പാർട്ടികൾ; 16 ന് പ്രതിഷേധ ദിനമായി ആചരിക്കും

ഹർത്താലിനെ പിൻതുണയ്ക്കാതെ സി.പി.എമ്മും മുസ്ലീം ലീഗും: പ്രചാരണ പ്രവർത്തനങ്ങൾക്കില്ലാതെ രാഷ്ട്രീയ പാർട്ടികൾ; 16 ന് പ്രതിഷേധ ദിനമായി ആചരിക്കും

സ്വന്തം ലേഖകൻ

കോട്ടയം:  ദേശീയ പൗരത്വ ബില്ലിനെതിരെ ആഹ്വാനം ചെയ്ത ഹർത്താലിനെച്ചൊല്ലി സർവത്ര ആശയക്കുഴപ്പം. ഹർത്താലിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ വെൽഫെയർ പാർട്ടി അടക്കം നിൽക്കുകയാണ്. എന്നാൽ , മറ്റു ചില സംഘടനകൾ ഹർത്താലിൽ നിന്ന് പിന്നോട്ട് പോയിട്ടുമുണ്ട്. ഹർത്താൽ പിൻവലിച്ചതായുള്ള പ്രചാരണങ്ങൾക്ക് എതിരെ വെൽഫെയർ പാർട്ടി പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.


ഇതിനിടെ ഹർത്താൽ നിയമ വിരുദ്ധവും കോടതി വിരുദ്ധവുമാണെന്ന് പൊലീസും നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ , ഹർത്താൽ പിൻവലിച്ചതായി എല്ലാ സംഘടനകളും പ്രസ്താവന ഇറക്കാത്ത സാഹചര്യത്തിൽ വ്യാപാരികളും ജീവനക്കാരും അടക്കമുള്ളവർ കടുത്ത ആശങ്കയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ , ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ചില മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്.  അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഎം വ്യക്തമാക്കി. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണിതെന്ന് സിപിഎം സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു.

ചൊവ്വാഴ്ചയിലെ ഹര്‍ത്താലുമായി സഹകരിക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞദിവസം മലപ്പുറത്ത് സംഘടിപ്പിച്ച എസ്.വൈ.എസ്. പൗരാവകാശ സമ്മേളനത്തിലും അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ത്താല്‍ നടത്തി നാടിനെ കുഴപ്പത്തിലേക്ക് കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ചൊവ്വാഴ്ചയിലെ ഹര്‍ത്താലിന് ഒരു സംഘടനകളും നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയിലെ ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് യൂത്ത് ലീഗും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കാളികളാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്‌ബുക്കില്‍ കുറിക്കുകയും ചെയ്തു.

കേന്ദ്ര ബിജെപി ഗവണ്‍മെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതായി സി പി എം പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയുടെ നിഷേധമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗ്ഗീയ വിഭജനമാണ്. അതുവഴി രാഷ്ട്രീയ നേട്ടുമുണ്ടാക്കാമെന്ന ആര്‍എസ്‌എസ്-ബിജെപി വര്‍ഗ്ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന് അന്ത്യം കുറിക്കുന്നതിലേക്കാണ് ചെന്നെത്തുക.

ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഡിസംബര്‍ 19ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാളെ (ഡിസംബര്‍ 16)നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്.

അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വ്വരും മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.- സിപിഎം പ്രസ്താവനയില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പൊലീസും വ്യക്തമക്കി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്‌പി., കേരളാ മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐ.ഒ., ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം എന്നീ സംഘടനകളുടെ സംയുക്തയോഗ തീരുമാനമാണെന്ന നിലയിലാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിക്കുന്നത്.

ഹര്‍ത്താല്‍ നടത്തണമെങ്കില്‍ സംഘടനകള്‍ ഏഴുദിവസംമുമ്ബ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ ഇതുവരെ ഒരു സംഘടനയും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ ഇതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ, പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സംസൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുകൂടി നേതാക്കള്‍ ഉത്തരവാദികളായിരിക്കുമെന്നും പലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അതേസമയം ഹര്‍ത്താലിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറു രംഗത്തെത്തി. ചൊവ്വാഴ്ചയിലെ ഹര്‍ത്താല്‍ വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും ഈ ഹര്‍ത്താല്‍ പ്രഖ്യാപനം തിടുക്കപ്പെട്ടുള്ള തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ ഹര്‍ത്താലിന് സമയമായിട്ടില്ല, ഈ സമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശത്രുത വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരായ മാത്രം നിയമമല്ല. ഇത് ഭരണഘടനയ്ക്ക് എതിരായ നിയമമാണ്’- കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.