
കോട്ടയം : പാടിയ പാരഡിയോടും കേരള ജനതയോടും ആത്മാർത്ഥതയുണ്ടെങ്കിൽ വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം എത്രയും വേഗം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എൻ. ഹരി.
കേസ് അന്വേഷിക്കുന്ന സംസ്ഥാന സർക്കാരിൻറെ പ്രത്യേക സംഘം പരാജയമാണെന്ന് ഇതിനകം തന്നെ റിപ്പോർട്ടുകൾ ഉണ്ട്. അന്വേഷണം പൂർത്തിയാക്കുന്നതിനായി രണ്ടുതവണ സമയം നീട്ടി കൊടുത്തു. കുറ്റപത്രം സമയം പരിധിക്കുള്ളിൽ സമർപ്പിക്കാത്തതിനാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഉൾപ്പെടെ 11 പ്രതികൾക്കും ജാമ്യം ലഭിച്ചു.
കേസിലെ കള്ളപ്പണ ഇടപാട് കണ്ടെത്തുന്നതിനായി കേന്ദ്ര ഏജൻസിയായ ഇഡിയെത്തിയപ്പോൾ അതിനെ കോടതിയിൽ എതിർക്കുകയാണ് സംസ്ഥാന സർക്കാരിൻറെ അന്വേഷണസംഘം ചെയ്തത്. രാജ്യാന്തര സംഘങ്ങളും ഇതര സംസ്ഥാന ഗൂഢാലോചനയുമുള്ള തന്ത്രപ്രധാനമായ കേസ് അന്വേഷണം ഫലപ്രദമായ രീതിയിൽ പൂർത്തിയാക്കാൻ സംസ്ഥാന ഏജൻസിക്ക് കഴിയില്ലെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് തുടക്കത്തിൽ തന്നെ ആവശ്യം ഉന്നയിച്ചതാണ്. എന്നാൽ ഇതൊന്നും ഇടതു സർക്കാർ പരിഗണിച്ചില്ല. കേസ് ദുർബലപ്പെടുത്തി പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാൻ ആയിരുന്നു ശ്രമം.
ഇടതു സർക്കാരിന്റെ കാലത്തെ രണ്ട് ദേവസം മന്ത്രിമാരും പരാജയപ്പെട്ടു കഴിഞ്ഞു. ശബരിമല വിഷയത്തിലുള്ള ജനങ്ങളുടെ രോഷം കൂടിയാണ് ഇവിടെ പ്രകടമാകുന്നത്. കഴക്കൂട്ടത്ത് മുൻ ദേവസ്വം മന്ത്രിയെ പരാജയപ്പെടുത്തിയത് ശബരിമല വിശ്വാസികൾക്കായി എന്നും മുൻനിരയിലുള്ള വി മുരളീധരൻ ആണെന്നത് ബിജെപിയുടെ നിലപാടുകൾക്കുള്ള അംഗീകാരമായി.
ശബരിമല വിഷയത്തിൽ യുഡിഎഫിന് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് തെളിയുന്ന ദിനങ്ങളാണ് ഇനി . കേസന്വേഷണം സിബിഐക്ക് കൈമാറുകയും, ശബരിമല യുവതി പ്രവേശനകാലത്ത് എടുത്ത നൂറുകണക്കിന് കേസുകൾ പിൻവലിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ ശബരിമല അയ്യപ്പസ്വാമിയോടും ലക്ഷക്കണക്കിന് ആയ ഭക്തരോടും ഭരണത്തിലേറിയ ശേഷമെങ്കിലും നീതിപുലർത്തി എന്ന് അവകാശപ്പെടാൻ കഴിയൂ എന്നും എൻ. ഹരി പറഞ്ഞു.







