
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷ ശക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചയക്കാനും തുടങ്ങിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത 4,800 പേരെ ഇതിനകം നാടുകടത്തിയെന്നും 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമ്മാണത്തിനായി ബിഎസ്എഫിന് സർക്കാർ കൈമാറി. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു. മുൻ സർക്കാരുകളുടെ കാലത്ത് അനധികൃതമായി എത്തിയവരെ ജയിലിൽ അടയ്ക്കുകയോ സർക്കാർ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ നിയമപരമായ നടപടികളിലൂടെ ബംഗ്ലാദേശ്, രോഹിങ്ക്യൻ കരിഞ്ചന്തക്കാരെയും അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി ബിഎസ്എഫിന് കൈമാറുകയാണ് ചെയ്യുന്നത്. ബിജെപി നിലപാടനുസരിച്ച് ബംഗ്ലാദേശിൽ നിന്ന് മതപരമായ പീഡനങ്ങൾ നേരിട്ട് എത്തിയ ഹിന്ദുക്കൾക്ക് സിഎഎ വഴി പൗരത്വം നൽകും, മറ്റുള്ളവരെ നാടുകടത്തും.






