
തിരുവനന്തപുരം: പാല്‍ കറക്കാൻ വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങള്‍ കവർന്ന് രണ്ടംഗസംഘം. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്ക് വീടിനോടുചേർന്നുള്ള പാശുഫാമിലേക്ക് പാലുകറക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ആലംകോടിന് സമീപം തൊപ്പിച്ചന്ത ആലുംമൂട്ടില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സുനിതയാണ് (42) ആക്രമിക്കപ്പെട്ടത്. ദേഹമാസകലം മുളകുപൊടി എറിഞ്ഞശേഷം കഴുത്തില്‍ വെട്ടുകത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ കവർന്നത്.
മാലയും ബ്രേസ്‌ലെറ്റും ഉള്‍പ്പടെ രണ്ടരപ്പവന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഊരിയെടുക്കാനാകാതെ വന്നപ്പോള്‍ പ്രതികള്‍ വെട്ടുകത്തികൊണ്ട് വള അടിച്ചുപൊട്ടിക്കാൻ ശ്രമിക്കവെ സുനിതയുടെ കൈയ്‌ക്കും പരിക്കേറ്റു. പ്രതികള്‍ വീടിനുള്ളിലേക്കും അതിക്രമിച്ചുകയറാൻ ശ്രമിച്ചു. എന്നാല്‍, സുനിതയുടെ നിലവിളികേട്ട് ഉണർന്ന മക്കള്‍ ഇതുകണ്ട് വാതില്‍ കുറ്റിയിട്ടത് രക്ഷയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കടയ്‌ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരവനന്തപുരത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സാരമായി പരിക്കേറ്റ സുനിതയെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







