
ലാത്തി, ജലപീരങ്കി, ടിയര്‍ ഗ്യാസ്….! യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വൻ സംഘര്‍ഷം; കല്ലെറിഞ്ഞ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘര്‍ഷം.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലാത്തിയും വീശി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലെറിഞ്ഞവരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. മറ്റൊരു പ്രവര്‍ത്തകന്റെ കാല് ഒടിഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മാര്‍ച്ചിനിടെ പൊലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ കല്ലേറും ഉണ്ടായി. ഇതോടെ പൊലീസ് ലാത്തിചാര്‍ജ് അടക്കമുള്ള നടപടികളാരംഭിച്ചു.
പൊലീസ് പ്രകോപനമില്ലാതെ പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും മനപൂര്‍വ്വം നടപടിയെടുക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.