Spread the love

മെസിയുടെയും നെയ്മറിൻ്റെയും കൂറ്റന്‍ കട്ടൗട്ടുകളാല്‍ വൈറലായി മാറിയ പുള്ളാവൂരിലെ ചെറുപുഴയില്‍ ആവേശത്തിരയിളക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പ്രദേശത്തെ പോര്‍ച്ചുഗല്‍ ഫാന്‍സിൻ്റെ നേതൃത്വത്തില്‍ ഇന്നലെ സന്ധ്യയോടെയാണ് റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. തിമര്‍ത്തുപെയ്ത മഴയ്ക്കിടയിലും ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ കട്ടൗട്ട് ഉയര്‍ത്തിക്കൊണ്ടുവന്നു മെസിക്കും നെയ്മറിനും സമീപത്തായി ഉറപ്പിച്ചത്. ഓളപ്പരപ്പില്‍ മൂന്നു താരങ്ങളും ഇടംപിടിച്ചതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിയിലായിട്ടുണ്ട്.

video
play-sharp-fill

സ്ഥലം എംഎല്‍എയായ പി ടി എ റഹീം മൂന്ന് കട്ടൗട്ടുകളുടെയും ചിത്രം രാത്രിയോടെ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചു. “മൂന്നാമനും ഇറങ്ങി, നമ്മുടെ പുള്ളാവൂര്‍, മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്” എന്ന കാപ്ഷനോടെയാണ് എംഎല്‍എയുടെ പോസ്റ്റ്. നിരവധി ആരാധകരാണ് പോസ്റ്റിനു കമന്റുമായി എത്തിയിരിക്കുന്നത്. സംഭവം കളറായെന്നും ആവേശം ഇനിയും കൂടുമെന്നുമാണ് പ്രതികരണങ്ങള്‍. താരങ്ങളുടെ കട്ടൗട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ അഭിഭാഷകനെതിരായ ട്രോളുകളും കമൻ്റ് ബോക്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുമെന്നതിനാല്‍ കട്ടൗട്ടുകള്‍ നീക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു അഭിഭാഷകൻ്റെ പരാതി. എന്നാല്‍ കട്ടൗട്ട് നീക്കേണ്ടതില്ലെന്ന നിലപാടാണ് ചാത്തമംഗലം പഞ്ചായത്തും കൊടുവള്ളി നഗരസഭയും സ്വീകരിച്ചത്. കട്ടൗട്ടുകള്‍ നീക്കണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് പി ടി എ റഹീം എംഎല്‍എയും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എന്‍ഐടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണിത്. എന്‍ഐടിയുടെ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണെന്നും എംഎൽഎ പറഞ്ഞു.

ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തില്‍ മെസിക്കും നെയ്മര്‍ക്കും ഫുട്‌ബോള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്. ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാല്‍പന്ത് കളിക്കൊപ്പമാണെന്നും പി ടി എ റഹീം പറഞ്ഞു.