
വനിതാ ഡോക്ടറെ സി.ഐ രാത്രിയില്‍ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പരാതി ; പരാതി നൽകിയിട്ടും സംഭവത്തിൽ കേസെടുക്കാതെ പോലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം:രാത്രിയിൽ വനിതാ ഡോക്ടറുടെ വീട്ടിലെത്തി തലസ്ഥാനത്തെ സി.ഐ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്.മലയിന്‍കീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ കഴിഞ്ഞ എട്ടിന് റൂറല്‍ എസ്.പിക്കും 15ന് ഡി.ജി.പിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
മുന്‍കൂര്‍ അനുമതിയോടെ പരാതി നല്‍കാനെത്തിയ ഡോക്ടറെ കാണാന്‍ റൂറല്‍ എസ്.പി ഡോ.ദിവ്യാ വി.ഗോപിനാഥ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. രണ്ടാംവട്ടം കാണാന്‍ അനുമതി ചോദിച്ചിട്ട് നല്‍കിയില്ലെന്നും എസ്.പി ജനങ്ങളെ നേരിട്ട് കാണുന്നില്ലെന്നാണ് മറുപടി ലഭിച്ചതെന്നും പരാതിക്കാരിയായ ഡോക്ടര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.ജി.പിക്കുള്ള പരാതി പൊലീസ് ആസ്ഥാനത്തെ എസ്.പി സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. പരാതി റൂറല്‍ എസ്.പിക്ക് കൈമാറിയെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയില്‍ പറയുന്നത്: 2011മുതല്‍ 2018വരെ അബുദാബിയില്‍ ഡെന്റിസ്റ്റായിരുന്ന വനിതാഡോക്ടര്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്.
ഭര്‍ത്താവ് വിദേശത്താണ്. വിളപ്പിലിലെ കടമുറികള്‍ ഒഴിപ്പിക്കുന്നതിന് 2019 ആഗസ്റ്റില്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് അന്ന് എസ്.ഐയായിരുന്ന എ.വി.സൈജുവിനെ പരിചയപ്പെട്ടത്. പരാതി പരിഹരിച്ച സൈജു, ഡോക്ടറുടെ ഫോണ്‍നമ്പര്‍ വാങ്ങി സൗഹൃദമുണ്ടാക്കി.
പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബറില്‍ രാത്രിയില്‍ വീട്ടിലെത്തി. ശസ്ത്രക്രിയയ്‌ക്കുശേഷം വിശ്രമത്തിലായിരുന്ന ഡോക്ടറെ ബലപ്രയോഗം നടത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയരുതെന്ന് കാലുപിടിച്ച ഇയാള്‍ ഭാര്യയുമായി നിലവില്‍ ബന്ധമില്ലെന്നും തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനല്‍കി. പിന്നീട് നിരന്തരം വീട്ടിലെത്തി നിര്‍ബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് ഡോക്ടറെ ഉപേക്ഷിച്ചു.
കൊല്ലത്തെ ബാങ്കിലെ 12ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ച് പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്റെ പേര് വയ്‌ക്കുകയും ചെയ്‌തു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് ജനുവരി 24ന് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ജനുവരി 28ന് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.ഐ സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് താന്‍ ആശുപത്രിയിലായി. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായെങ്കിലും കുട്ടികളില്ലാത്തതിന്റെ ചികിത്സയ്‌ക്കായാണ് ഡോക്ടര്‍ നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്‌തു. മാതാപിതാക്കള്‍ മരിച്ച തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും സി.ഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ട്.
സംഭവത്തിൽ തനിക്ക് ജീവന് ഭീഷണിയുള്ളതായും സി.ഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ളതിനാല്‍ ഏറിയാല്‍ രണ്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി. രണ്ടരലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് വാങ്ങിയിട്ടുണ്ട്. എല്‍എല്‍.ബിക്ക് പഠിക്കുന്ന സി.ഐ ഫീസടയ്ക്കാന്‍ അരലക്ഷവും ഭാര്യയുടെ പിതാവില്‍ നിന്ന് വാങ്ങിയ കടം തിരികെ നല്‍കാനും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.