വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

സ്വന്തം ലേഖകൻ

കൽപ്പറ്റ: പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്നു വയനാടൻ ടൂറിസം ഉയിർത്തെഴുന്നേൽക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾ വർധിക്കുകയാണ്. കുറുവാ ദ്വീപിൽ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാൽവെളിച്ചം ഭാഗത്തുകൂടി ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ഒരുദിവസം ദ്വീപിൽ പ്രവേശിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം നവംബർ 30 വരെ 31,612 സഞ്ചാരികൾ പാൽവെളിച്ചം വഴി കുറുവാ ദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപ ഡിടിപിസിക്ക് ലഭിച്ചു. 99,815 സഞ്ചാരികൾ പൂക്കോട് സന്ദർശിച്ചതു വഴി 3,31,362 രൂപ വരുമാനം ലഭിച്ചു. അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിൽ 2,17,640 രൂപയാണ് നവംബർ 30 വരെയുള്ള വരുമാനം. 10,765 പേർ ഇക്കാലയളവിൽ മ്യൂസിയം സന്ദർശിച്ചു. എടയ്ക്കൽ ഗുഹയിൽ 59,729 സഞ്ചാരികളെത്തി. ഇതുവഴി 18,00,230 രൂപ ഡിടിപിസിക്ക് ലഭിച്ചു. കാന്തൻപാറ വെള്ളച്ചാട്ടം കാണാനും നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. നവംബർ 30 വരെ 16,362 സഞ്ചാരികൾ ഇവിടെയെത്തിയതു വഴി 6,33,180 രൂപയാണ് വരുമാനം. മികച്ച അഡ്വഞ്ചർ ടൂറിസം കേന്ദ്രമായി വികസിക്കുന്ന കർലാട് തടാക പരിസരം ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. 8,992 സഞ്ചാരികൾ കഴിഞ്ഞ മാസം വരെ ഇവിടെയെത്തി. 5,29,170 രൂപ വരുമാനം ലഭിച്ചു.

2107-2018 സാമ്പത്തിക വർഷം വിവിധ കേന്ദ്രങ്ങളിൽ എത്തിയവരുടെ കണക്ക്: പൂക്കോട്- 8,80,666- 2,82,78,540, ഹെറിറ്റേജ് മ്യൂസിയം-1,01,839- 4,51,430, എടയ്ക്കൽ ഗുഹ- 4,08,884- 1,27,50,500, കുറുവാദ്വീപ്- 1,03,331- 31,01,310, കാന്തൻപാറ വെള്ളച്ചാട്ടം- 4,59,18-18,09,120, കാർലാട് തടാകം- 75,408, 56,02,890. മുൻ വർഷങ്ങളിൽ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങൾക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങൾ കണ്ടെത്തി ഇവിടങ്ങളിൽ ടൂറിസം വികസന പ്രവൃത്തികൾ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറുമ്പാലക്കോട്ടയിൽ റവന്യൂ-കൈയേറ്റ ഭൂമികൾ വേർതിരിക്കാനുള്ള സർവേ പുരോഗമിക്കുകയാണ്. കോട്ടത്തറ, അഞ്ചുകുന്ന് വില്ലേജുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയിൽ, കോട്ടത്തറ മേഖലയിലെ സർവേ നടപടി പൂർത്തിയായി. പ്രളയത്തിൽ നാശനഷ്ടം നേരിട്ട ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണം ഡിസംബർ 15നകം പൂർത്തിയാക്കും. റോഡുകളുടെ പുനരുദ്ധാരണം കൂടി പൂർത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വർധിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് വയനാട് മൂന്നാം തവണയും രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിന് വേദിയാവുന്നത്. ജില്ലയെ എംടിബിയുടെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. പ്രളയശേഷം വയനാട് തിരിച്ചുവരുന്നുവെന്നു ലോകത്തെ അറിയിക്കാൻ കൂടി ചാംപ്യൻഷിപ്പിന് കഴിയും. ഇതുവഴി വിദേശസഞ്ചാരികളുടെ സ്ഥിരം സാന്നിധ്യമാണ് വയനാട് പ്രതീക്ഷിക്കുന്നതെന്നും ടൂറിസം അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group