ജലക്ഷാമത്താൽ കൃഷി നശിക്കില്ല : ജനകീയ കൂട്ടായ്മ ഇടപെടൽ വീണ്ടും മാത്യകയാവുന്നു

ജലക്ഷാമത്താൽ കൃഷി നശിക്കില്ല : ജനകീയ കൂട്ടായ്മ ഇടപെടൽ വീണ്ടും മാത്യകയാവുന്നു

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ നൂറ് കണക്കിനേക്കർ പാടശേഖരങ്ങളിലെ ക്യഷി ജലക്ഷാമത്താൽ നശിക്കുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി പാടശേഖര സമിതികളും, ഉദ്യോഗസ്ഥരും കർഷകരും ജനകീയ കൂട്ടായ്മ അംഗങ്ങളും സംയുക്തമായി യോഗം ചേർന്നു.

പഴമ്പാല തോട്ടിൽ വച്ചിരിക്കുന്ന 30 എച്ച്.പി യുടെ പെട്ടിയും പറയും വി.എം.കെ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുവാൻ കഴിയും വിധം തിരിച്ചു വയ്ക്കും. ഇതിനാവശ്യമായ പണം പാടശേഖര സമിതികൾ പിരിച്ചെടുത്ത് വിജയപുരം പുഞ്ച സെക്രട്ടറിയെ ഏല്പിക്കും. ഈ പ്രവർത്തനങ്ങൾ കൃഷി അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ് നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴമ്പാലതോട്ടിലെ കലുങ്കിനടിയിലും മീനന്തറയാറ്റിലേക്കുള്ള ഭാഗത്തും അടിഞ്ഞ് കൂടിയിരിക്കുന്ന മണ്ണ്, കല്ല് തുടങ്ങിയ തടസ്സങ്ങളും ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യും. ഇതിനായി പുതുതായി പറക്കുഴി ക്രമീകരിക്കും ഈ പ്രവർത്തനങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് നിർവഹിക്കും.

പഴമ്പാലത്തോട്ടിൽ നിന്ന് വെള്ളം തിരിച്ച് പമ്പ് ചെയ്യുമ്പോൾ വടവാതൂർ, അമരം, പരപ്പ് ഭാഗത്തെ ഏതാനും പാടശേഖരങ്ങളിൽ വെള്ളം അമിതമായി കയറാൻ സാദ്ധ്യതയുള്ളതിനാൽ ആഴ്ചയിൽ 4 ദിവസം മാത്രം വി.എം.കെ പാടശേഖരങ്ങളിലേക്ക് പമ്പിംഗ് നടത്തും. വെള്ളം വറ്റാതെ വന്നാൽ മുൻകരുതൽ എന്ന നിലയ്ക്ക് ഇവിടെ നിന്നും വെള്ളം പറ്റിക്കുവാനായി വെള്ളൂർ തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന 20 എച്ച്.പിയുടെ പമ്പ് സെറ്റ് ഇവിടെ ഉടനെ മാറ്റി സ്ഥാപിക്കുകയും ഓണാട്ട് കടവിലെ മുട്ട് തൂമ്പ് വച്ച് തുറക്കുകയും വെള്ളൂർ തോട്ടിലെ മുട്ട് മുറുക്കുകയും ചെയ്യും.

പാടശേഖര സമിതിയുടെ തീരുമാനം തുടർച്ചയായി ലംഘിക്കുകയും കൃഷി നശിക്കുമെന്ന അപകടകരമായ സ്ഥതിയുണ്ടായിട്ടും യാതൊരു ചുമതലയും നിർവഹിക്കാത്തതിനാൽ പുഞ്ച പമ്പിംഗ് കൺവീനർ ശശി യു.ആർ ഉള്ളാടിനെ കൺവീനർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുവാനും പകരം വി.എം.കെ സമിതിയംഗം എം.എ മാത്യു ചിരവത്തറയെ ഇനിയുള്ള കൺവീനറായി പൊതുയോഗം ഏകകണ്ഡമായി നിശ്ചയിച്ചു.

ലേല വ്യവസ്ഥകൾ ലംഘിക്കുകയും 180 ഏക്കറിലധികം പാടശേഖരങ്ങളിലെ നെൽകൃഷി നശിക്കും വിധം പമ്പിംഗ് ജോലികളിൽ വീഴ്ചവരുത്തുകയും ചെയ്ത കോൺട്രാക്ടർ മഹേഷ് കുമാറിന് നോട്ടിസ് നല്കാനും ഇനിയുള്ള ഈ വർഷത്തെ പമ്പിംഗ് ജോലികൾ പാടശേഖര സമിതി നേരിട്ട് നടത്തുവാനും നിശ്ചയിച്ചു.

50 എച്ച്.പി, 30 എച്ച്.പി, 15 എച്ച്.പി മോട്ടോറും പമ്പും അഥവാ പെട്ടിയും പറയും സ്ഥാപിക്കേണ്ടയിടത്ത് കോൺട്രാക്ടർ 30 എച്ച്.പിയുടെ പെട്ടിയും പറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ലേല വ്യവസ്ഥയിൽ കോൺട്രാക്ടർ നടത്തിയ പ്രവർത്തനങ്ങൾക്ക് മാത്രം പ്രതിഫലം നല്കാനും ബാക്കി തുക പുഞ്ച പമ്പിംഗ് സമിതിക്ക് ലഭിക്കും വിധം നടപടികൾ സ്വീകരിക്കുവാനും ഇക്കാര്യങ്ങൾ പുഞ്ച സ്പെഷ്യൽ ഓഫീസർ, ജില്ലാ കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവരെ രേഖാമൂലം അറിയിക്കുവാനും യോഗം തീരുമാനിച്ചു.

മൈനർ ഇറിഗേഷൻ അസി.എക്സി.എൻഞ്ചിനീയർ ബിനു ജോസ്, ഓവർസിയർ ശങ്കരപ്പിള്ള, ക്യഷി അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, ക്യഷി വകുപ്പ് ജോയിൻ്റ ഡയറക്ടർ റിനാ ജോർജ്, ഡോ.പുന്നൻ കുര്യൻ വേങ്കിടത്ത്, എം.പി.എം പാടശേഖര സമിതി പ്രസിഡന്റ് കെ.കെ ശർമ, കരിക്കോട്ട്മൂല പാടശേഖര സമിതി സെക്രട്ടറി ജോയ്, വിജയപൂരം പാടശേഖര സമിതി സെക്രട്ടറി ബാബു, വി.എം.കെ പാടശേഖര സമിതി സെക്രട്ടറി പി.സി ഷാജി, വാലേമറ്റം പാടശേഖര സമിതി സെക്രട്ടറി പി.എം ഫിലിപ്പോസ് തുടങ്ങിയവർ പങ്കെടുത്തു.