താലികെട്ടാൻ നീട്ടിയ കയ്യിൽ വിലങ്ങ്: കല്യാണം മുടക്കിയായെത്തിയത് ആദ്യ ഭാര്യ; വരനും വധുവും പൊലീസ് സ്റ്റേഷനിൽ

താലികെട്ടാൻ നീട്ടിയ കയ്യിൽ വിലങ്ങ്: കല്യാണം മുടക്കിയായെത്തിയത് ആദ്യ ഭാര്യ; വരനും വധുവും പൊലീസ് സ്റ്റേഷനിൽ

Spread the love

സ്വന്തം ലേഖകൻ

കടുത്തുരുത്തി: ആദ്യ ഭാര്യയുമായി വിവാഹ മോചിതനാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടാം വിവാഹത്തിനു ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കല്യാണപ്പന്തലിൽ നേരിട്ടെത്തിയ ആദ്യ ഭാര്യ പൊലീസ് സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര കലയപുരം ജ്യോതി ഭവനിൽ വാസുദേവൻ നായരുടെ മകൻ ജ്യോതിഷ്‌കുമാറിനെ (31)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷും കാട്ടാമ്പാക്ക് പൊറ്റമ്പി പാറ ഗോപാലകൃഷ്ണന്റെ മകൾ അനുമോൾ (26) ഉം തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം ശനിയാഴ്ച 11.30 ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി ഹാളിൽ സദ്യ നടക്കുന്നതിനിടെയാണ് കല്യാണം മുടക്കിയായി പൊലീസ് എത്തിയത്. തിരുവനന്തപുരം പ്ലാക്കോട് ചന്ദ്രോദയത്തിൽ രാമൻ നായരുടെ മകൾ രശ്മി ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ – ജ്യേതിഷ്‌കുമാറും രശ് മിയും തമ്മിലുള്ള വിവാഹം 2012 ജനുവരി 19ന് നടന്നതാണെന്നും നിയമപരമായി വിവാഹമോചനം നടന്നിട്ടില്ലെന്നും സ്ത്രീധന മയി 51 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും ജ്യോതിഷ്‌കുമാർ കൈപ്പറ്റിയിട്ടുണ്ടെന്നും രശ്മി പരാതിയിൽ പറയുന്നു.ഇവർ തമ്മിലുള്ള വിവാഹമോചനകേസിന്റെ വിധി ജൂൺ 13ന് വരാനിരിക്കെയാണ് ജ്യേതിഷ്‌കുമാർ വീണ്ടും വിവാഹിതനായത്.ഇവർ തമ്മിൽ വേർപിരിഞ്ഞതിന് ശേഷം ജ്യോതിഷ്‌കുമാർ കുവൈറ്റിൽ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.നവ വധുവായ അനുമോൾ ഇറാക്കിൽ നേഴ്‌സാണ്. പ്രണയത്തിലായിരുന്ന ഇരുവരും ബന്ധുക്കളെ അറിയിച്ച് വിവാഹം നിശ്ചയിച്ച് അവധിയെടുത്ത് നാട്ടിലെത്തി വിവാഹം നടത്തുകയായിരുന്നു.ജ്യോതിഷ് കുമാർ വിവാഹം കഴിക്കുവാൻ തയ്യാറെടുക്കുന്നതറിഞ്ഞ ആദ്യ ഭാര്യ രശ്മി
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും കടുത്തുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ജ്യോതിഷ്‌കുമാറിനെ വിളിപ്പിച്ചപ്പോൾ വിവാഹ നിശ്ചയം മാത്രമാണ് നടത്തുന്ന തെന്നും വിവാഹമോചനകേസ് തീർന്നതിന് ശേഷമേ പുതിയ വിവാഹം നടത്തുകയുള്ളു എന്നുമാണ് ജോതിഷ പറഞ്ഞത്. അനുമോളുമായി വിവാഹം നടക്കുന്നതറിഞ്ഞ് രശ്മി പിതാവും സഹോദരനും ബന്ധുക്കളുമായി ശനിയാഴ്ച രാവിലെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.തുടർന്ന് കടുത്തുരുത്തി എസ്.ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവാഹ സ്ഥലത്തെത്തി വരനെയും വധു വിനേയും സ്റ്റേഷനിലേക്ക് കൊണ്ട് വരുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ വധു വരനോടൊപ്പം പോലീസ് സ്റ്റേഷനിൽ 5 മണിക്കൂർ ഇരുന്നു.തുടർന്ന് ബന്ധുക്കളോടൊപ്പം വധുവായ അനുമോളെ കാട്ടാമ്പാക്കിലെ വീട്ടിലേക്കയച്ചു.ആദ്യവിവാഹം മറച്ച് വച്ച് വീണ്ടും വിവാഹിതനായതിൽ രശ്മിയുടെ പരാതിയിൽ ജോതിഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.