Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് വീട്ടിൽ സ്മാരകമൊരുക്കി ഭാര്യ വിനോദിനി. കോടിയേരി പിന്നിട്ട ജീവിതവഴികളിലെ കാഴ്ചകളെല്ലാം ഇവിടെ അടുക്കിവച്ചിരിക്കുന്നു.

കോടിയേരി മുളിയിൽനടയിലെ വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’ എന്ന പേരിൽ ഗാലറി. കോടിയേരിയുടെ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ 1 ആകുമ്പോഴേക്കും ഇത് സന്ദർശകർക്കായി സജ്ജമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിയേരി ബാലകൃഷ്ണൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്തെ ഫോട്ടോ മുതൽ ചികിത്സയിലിരിക്കുന്ന സമയത്തെ ഫോട്ടോകളടക്കം ഇരുനൂറോളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതചിത്രം അവതരിപ്പിക്കുന്ന 14 മിനിറ്റ് വിഡിയോ പ്രദർശനവുമുണ്ട്.

ഉപയോഗിച്ച പേനകൾ, ലഭിച്ച ഉപഹാരങ്ങൾ, എഴുത്തു സഹിതമുള്ള പോക്കറ്റ് ഡയറികൾ, ലേഖനങ്ങളുടെ കയ്യെഴുത്തു പ്രതികൾ, വിപുലമായ പുസ്തകശേഖരം, കട്ടിലും മെത്തയും, വ്യായാമ ഉപകരണങ്ങൾ, കണ്ണടകൾ, തീൻമേശ, ചെരിപ്പുകൾ… അങ്ങനെ കോടിയേരിയുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 40 മിനിറ്റ് ഡോക്യുമെന്ററി കൂടി തയാറാക്കുന്നുണ്ട്.

വിനോദിനി മാത്രമല്ല, പാർട്ടിയും ഒരുക്കിയിട്ടുണ്ട് കോടിയേരിക്കു നിത്യസ്മാരകം. പയ്യാമ്പലത്ത് പണിത കോടിയേരി സ്തൂപത്തിന്റെ അനാഛാദനം ഒക്ടോബർ ഒന്നിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കും.

ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ ഇതിന്റെ നിർമാണം പൂർത്തിയായി. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരി സ്മാരകസ്തൂപം. 11 അടി ഉയരവും 8 അടി വീതിയുമുണ്ട്. ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണു സ്തൂപത്തിൽ കാണുന്ന കോടിയേരിയുടെ മുഖം.