
കേരളത്തിൻ്റെ സ്വപ്നപദ്ധതിക്കായി ഇനിയും കാത്തിരിക്കണം; വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ ഇനിയും കാലതാമസമെടുക്കും; കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിനായി ഇനിയും കാത്തിരിക്കണം. തുറമുഖത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്.
ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് 2015-ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്.
എന്നാലിപ്പോൾ 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
അദാനി പോര്‍ട്ട്സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാര്‍ പ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി യഥാര്‍ത്ഥ്യമാക്കേണ്ടതായിരുന്നു. നിർമ്മാണം തീര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ഇപ്പോഴത്തെ ആലോചന.
കരാറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ആദ്യം അനുരജ്ഞചര്‍ച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കില്‍ ആര്‍ബ്യൂട്രേഷണ്‍ ട്രൈബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാം എന്നാണ് ട്രൈബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാര്‍ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയില്‍, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി. അതിര്‍ത്തി മതില്‍ നിര്‍മ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാന്‍ കാരണമായെന്നും അദാനി ഗ്രൂപ്പ് വാദിക്കുന്നു.
3100 മീറ്റര്‍ നീളത്തിലുള്ള പുലിമൂട്ടാണ് വിഴിഞ്ഞത് വേണ്ടത് ഇതില്‍ 850 മീറ്റര്‍ മാത്രമാണ് ഇത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയായത്. 2023-ഓടെ പുലിമൂട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും എന്ന കണക്കുകൂട്ടലിലാണ് അദാനി ഗ്രൂപ്പ്.