
കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചത്തോടെ ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു
ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് ബണ്ട് സാധാരണ തുറക്കുക. കൊയ്തു വൈകിയതിന്റെ പേരിൽ മൂന്നു മാസമെന്നത് നാലായിട്ടും തുറക്കുന്ന ലക്ഷണമില്ല. കൃഷി വൈകിയതിനാൽ കൊയ്തു ഇനിയും പൂർത്തിയാക്കാനുണ്ടെന്ന കർഷകരുടെ പരാതി കണക്കിലെടുത്താണ് ബണ്ട് തുറക്കൽ നീളുന്നത്.
ആലപ്പുഴ -കോട്ടയം കളക്ടർമാരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന യോഗമാണ് തീരുമാനം എടുക്കുക. സംയുക്ത യോഗം ചേരുന്നതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. കളക്ടർമാർ ജില്ലാ വരണാധികാരിയെന്ന നിലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബണ്ടു തുറന്ന് കടലിൽ നിന്നു ഉപ്പുവെള്ളം കയറിയിറങ്ങിയാലേ പോളകൾ നശിക്കൂ. ഒഴുക്കില്ലാതെ കറുത്തു കുറുകിയ അവസ്ഥയിലാണ് വെള്ളമിപ്പോൾ .
രൂക്ഷ ഗന്ധവും അനുഭവപ്പെടുന്നുണ്ട്. സ്കൂൾ അവധിക്കാലമായതിനാൽ വലിയ തോതിൽ ഹൗസ് ബോട്ട് ബുക്കിംഗുണ്ട്. വെള്ളത്തിന് രൂക്ഷ ഗന്ധം അനുഭവപ്പെടുന്നത് കായൽ ടൂറിസത്തെയും ബാധിച്ചു.
പോളയും പായലും നിറഞ്ഞു കിടക്കുന്നതിനിടയിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പായൽ കുടുങ്ങുന്നത് സ്ഥിരമായി ബോട്ട് സർവീസിനെയും ബാധിച്ചതായി ജലഗതാഗതവകുപ്പ് ജീവനക്കാർ പറയുന്നു.
പായൽ നിറഞ്ഞു കിടക്കുന്നതിനാൽ മത്സ്യ ബന്ധനവും ബുദ്ധിമുട്ടായി. ഓക്സിജൻ ലഭിക്കാതെ മീനുകൾ ചത്തു പൊങ്ങുന്നു. മീൻ ലഭ്യതയും വൻതോതിൽ കുറഞ്ഞതോടെ ബണ്ട് അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ .
വേമ്പനാട്ടുകായലും , കുട്ടനാട്ടിലെ ജലാശയങ്ങളും മാലിന്യത്താൽ നിറയുമ്പോഴും തണ്ണീർ മുക്കം ബണ്ട് തുറക്കാതെ നീട്ടിക്കൊണ്ട് പോകുന്ന അധികൃതരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാർഷിക കലണ്ടർ പാലിക്കത്ത ചില കൃഷിക്കാർക്കു വേണ്ടി ജനങ്ങളെ ആകെ രോഗാവസ്ഥയിലേയ്ക്ക് തള്ളി വിടുകയാണ്.



