
പത്തനംതിട്ട: കേരളത്തിലെ കോണ്‍ഗ്രസ് വിജയത്തില്‍ കെ.സി. വേണുഗോപാലിന്റെ പങ്കിനെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി.
കെ.സി. വേണുഗോപാല്‍ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് പലരും വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിജയത്തിന്റെ ശില്പി വേണുഗോപാലാണ്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി പദവി എന്ന ‘കറുകപ്പുല്ല്’ തിന്നാൻ അദ്ദേഹം വരുമെന്ന് താൻ കരുതുന്നില്ല. അത്ര വലിയ ഉയരത്തിലാണ് അദ്ദേഹത്തിന്റെ ദേശീയ പദവി. ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. വിവാദങ്ങള്‍ ഉണ്ടാക്കാത്തയാളും എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആളുമാണ് അദ്ദേഹം. ജൂനിയർ ആയിരുന്ന പലരും വളർന്നിട്ടും എല്ലാം സഹിച്ചു നിന്ന വ്യക്തിയാണ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന് മുസ്ലീം ലീഗിന്റെ ഒത്താശയുണ്ടെന്നും വെള്ളാപ്പള്ളി പരോക്ഷമായി പരിഹസിച്ചു. ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് വരുത്തിത്തീർക്കാൻ ലീഗ് ശ്രമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫിന് 100 സീറ്റ് ലഭിച്ചാല്‍ എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് മുൻപ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, “അങ്ങനെ പലതും പറഞ്ഞു കാണും, രാജിവെക്കാൻ താൻ അത്ര മണ്ടനല്ല” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും അതില്‍ ഇടപെടാൻ സമുദായ നേതാക്കള്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.







