
കൈക്കൂലിയായി വാങ്ങിയ പണവുമായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥൻ പിടിയില്‍; ജോയിന്‍റ് ആര്‍ടിഒയുടെ ചുമതല വഹിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണ് വിജിലൻസ് പിടിയിലായത്
സ്വന്തം ലേഖകൻ
മലപ്പുറം: കൈക്കൂലിയായി വാങ്ങിയ പണവുമായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥൻ പിടിയില്‍. മലപ്പുറം തിരൂരങ്ങാടിയില്‍ ജോയിന്‍റ് ആര്‍ടിഒയുടെ ചുമതല വഹിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ സുല്‍ഫിക്കറാണ് അറസ്റ്റിലായിട്ടുള്ളതെന്ന് വിജിലൻസ് അറിയിച്ചു. ഇയാളുടെ കാറില്‍ നിന്ന് കണക്കില്‍ പെടാത്ത 39,200 രൂപയും കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏജന്‍റുമാര്‍ ഇയാള്‍ക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടര്‍ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറില്‍ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനില്‍ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. വിജിലൻസ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ഗുരുതര കൃത്യ വിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തിരുന്നു. നിലവില്‍ ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുന്ന എ വി അജികുമാറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. എ വി അജികുമാര്‍ നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ നിരവധി ക്രമക്കേടുകള്‍ നടത്തിയതയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ആവശ്യമായ രേഖകള്‍ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ 74 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. 2022-23 സാമ്ബത്തിക വര്‍ഷത്തിലെയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുമുള്ള തനത് ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ്, തോട്, ചെക്ക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ നല്‍കിയ വൗച്ചറുകളിലാണ് കൃത്രിമം നടന്നിരിയ്ക്കുന്നത്.