play-sharp-fill
വാവ സുരേഷ് അപകടനില തരണം ചെയ്തു; ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിൽ; ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി; മെഡിക്കൽ ബോർഡിന്റെ ബുള്ളറ്റിൻ പുറത്ത്

വാവ സുരേഷ് അപകടനില തരണം ചെയ്തു; ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിൽ; ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി; മെഡിക്കൽ ബോർഡിന്റെ ബുള്ളറ്റിൻ പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്‌തെന്ന് മന്ത്രി വി എൻ വാസവൻ. കൈകാലുകൾ അനങ്ങി തുടങ്ങിയിട്ടുണ്ടെന്നും, വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽവച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ നൽകുന്നുണ്ട്. ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ടെന്നും, ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിട്ടുണ്ട്. ‘ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയറിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലവിൽ വെന്റിലേറ്ററിലാണ്.

എന്നാൽ പതിനെട്ട് മണിക്കൂർ പിന്നിടുമ്പോൾ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി.’ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു ഇന്നലെ വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.