വട്ടവടയും കാന്തല്ലൂരും വേറെ ലെവലിലേക്ക്;  പ്രദേശങ്ങളെ ശീതകാല പച്ചക്കറി ഹബ്ബാക്കും;  പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വട്ടവടയും കാന്തല്ലൂരും വേറെ ലെവലിലേക്ക്; പ്രദേശങ്ങളെ ശീതകാല പച്ചക്കറി ഹബ്ബാക്കും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ആലപ്പുഴ: സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ കൃഷി ചെയ്യപ്പെടുന്ന ശീതകാല പച്ചക്കറിയിനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളെ ശീതകാല പച്ചക്കറി വിളകളുടെ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവയ്ക്ക് ഭൗമസൂചക പദവി നേടിയെടുക്കാന്‍ കഴിഞ്ഞതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.

ഹോര്‍ട്ടി കോര്‍പ്പ് മുഖാന്തരം പച്ചക്കറികളുടെ സംഭരണം, സ്റ്റോറേജ് എന്നിവയും നല്ല രീതിയില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മിതിക്ക് കര്‍ഷകരുമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. 232 കേരഗ്രാമങ്ങള്‍ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ചു. നാളികേര വികസന കൗണ്‍സിലിന്റ ഭാഗമായി 36.9 ലക്ഷം തെങ്ങിന്‍ തൈകള്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. നാളികേര സംഭരണത്തിന് ഒരു തെങ്ങിന്റെ വാര്‍ഷിക ഉത്പാദനം 50 നാളികേരമെന്നത് 70 ആക്കി ഉയര്‍ത്തി.

മാത്രമല്ല ഭൂമിയുടെ പരിധി 5 ഏക്കറില്‍ നിന്ന് 15 ഏക്കര്‍ ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവര്‍ത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കില്‍ ധനസഹായം നല്‍കിവരുന്നുണ്ട്. അതുകൂടാതെ ഉത്പാദനക്ഷമതാ വര്‍ദ്ധനവിനുവേണ്ടി വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നല്‍കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.