Spread the love


ശ്രീകുമാർ

video
play-sharp-fill

വരാപ്പുഴ/കോട്ടയം: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ്ഐ ദീപക്, എഎസ്ഐ ജനാർദനൻ, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫിസർ സന്തോഷ് ബേബി, സിവിൽ പോലീസ് ഓഫിസർ ശ്രീരാജ്, സുനിൽകുമാർ എന്നിവരെയാണ് തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ചാണു പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. ഒമ്പത് മാസത്തെ സസ്പെൻഷന് ശേഷമാണ് ഇവരെ തിരിച്ചെടുത്തത്. ക്രിസ്പിൻ സാമിനോട് ഹെഡ്‌കോർട്ടേഴ്‌സിലും ബാക്കിയുള്ളവരോട് ജില്ലാ പോലീസ് മേധാവിക്ക് മുൻപിലും റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.ജി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ തിരിച്ചെടുത്തത്. കേസിൽ സസ്‌പെൻഷനിലായിരുന്ന ആലുവ റൂറൽ എസ്പി എ വി ജോർജിനെ നേരത്തെ തിരിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും ഇവരെ തിരിച്ചെടുക്കുന്നത് കസ്റ്റഡി മരണത്തിൽ നടക്കുന്ന അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് ഐജിയുടെ റിപ്പോർട്ടിലെ വാദം. കേസിൽ ജൂൺ എട്ടിന് സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒമ്പതിനാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്. രാത്രി ശ്രീജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചുകൊന്നു എന്നാണ് കേസ്. ഏപ്രിൽ ആറിന് രാത്രി പത്തരയോടെയാണ് ശ്രീജിത്തിനെയും സഹോദരനേയും മഫ്തിയിലെത്തിയ പൊലീസ് പിടിച്ചുകൊണ്ടുപോയത്. തുടർന്നുള്ള ദിവസങ്ങളിൽ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായ ശ്രീജിത്ത് ഏപ്രിൽ ഒമ്പതിന് രാവിലെ കൊല്ലപ്പെടുകയായിരുന്നു. ആലുവ റൂറൽ എസ്പി റൂറൽ എസ്പി എ വി ജോർജ് നിയമപരമല്ലാതെ രൂപീകരിച്ച റൂറൽ ടൈഗർ ഫോഴ്‌സ് (ആർടിഎഫ്) എന്ന പ്രത്യേക സംഘത്തിൽപ്പെട്ടവരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുമായി ബന്ധമില്ലാതെ ജോർജ് നേരിട്ടായിരുന്നു ഈ സംഘാംഗങ്ങളെ നിയന്ത്രിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് നടന്ന ദിവസം അവധിയിലായിരുന്ന വരാപ്പുഴ എസ്ഐ ദീപക് അവധി റദ്ദാക്കിയാണ് ശ്രീജിത്തിനെ ചോദ്യം ചെയ്യാനെത്തിയത്. മർദനമേറ്റ് വേദനയിൽ കഴിയുമ്പോൾപോലും ശ്രീജിത്തിന് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയിരുന്നു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോഴും അതിനുശേഷം സ്റ്റേഷനിൽ വച്ചും തനിക്ക് ക്രൂരമായി മർദ്ദനമേറ്റെന്ന് ശ്രീജിത്ത് ഭാര്യയോടും അമ്മയോടുമെല്ലാം വെളിപ്പെടുത്തിയിരുന്നു. മരിച്ച ശ്രീജിത്തിന് വീടാക്രമിച്ച കേസുമായി ബന്ധമുണ്ടായിരുന്നില്ല. ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ശ്രീജിത്തിന് ഏൽക്കേണ്ടിവന്നത് ക്രൂരമായ പീഡനം ആണെന്ന് ഫോറൻസിക് വിദഗ്ധരും പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കിടത്തുമ്പോൾ ശരീരത്തിൽ ദൃശ്യമായ മുറിവുകളും പരുക്കുകളും വിശദീകരിക്കുന്ന ആന്റിമോർട്ടം റിപ്പോർട്ടിലും തുടർന്നുള്ള വിവരണത്തിലും ഇതുവ്യക്തമായിരുന്നു. 18 മുറിവുകളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ, വാരാപ്പുഴക്കേസിലും കെവിൻ കേസിലും സമാനതകൾ ഏറെയുണ്ടെങ്കിലും പിരിച്ചുവിടൽ നടപടി കെവിൻ കേസിൽ മാത്രം. കെവിൻ കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്ക് ഇല്ലാതിരുന്നിട്ടും എഎസ്ഐ ആയിരുന്ന ബിജുവിനെ പിരിച്ചു വിട്ടപ്പോൾ, സർവീസിൽ നിന്ന് പുറത്താകലിന്റെ വക്കീലാണ് കേസ് കാലത്ത് ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന എം.എസ് ഷിബു. മുഖ്യമന്ത്രിയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിലാണ് ഇരുവരും നടപടി ഭീഷണി നേരിടുന്നത്. അന്ന് ഇവരുടെ മേലുദ്യോഗസ്ഥരായിരുന്ന ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്കും, ഡിവൈഎസ്പി ഷാജിമോൻ ജോസഫും സസ്പെൻഷൻ പോലുമില്ലാതെ പേരിന് മാത്രം നടപടി നേരിട്ടപ്പോഴാണ് സാധാ പൊലീസുകാർക്കും എസ്ഐയ്ക്കും ശക്തമായ നടപടി നേരിടേണ്ടി വന്നത്. ഇത് തന്നെയാണ് ഇപ്പോൾ വാരാപ്പുഴ കേസിലും സംഭവിച്ചിരിക്കുന്നത്. അന്ന് എസ്പിയായിരുന്ന എ വി ജോർജ്ജും ഇപ്പോൾ സിഐയും എസ്ഐയും വരെ സർവീസിൽ തിരികെ കയറി.