‘വാക്കിൽ ഗാന്ധിയും മനസ്സിൽ ഗോഡ്‌സെയും’ ബിജെപിയുടെ ഗാന്ധിസ്മരണയെ വിമർശിച്ച് അസദുദിൻ ഒവൈസി

‘വാക്കിൽ ഗാന്ധിയും മനസ്സിൽ ഗോഡ്‌സെയും’ ബിജെപിയുടെ ഗാന്ധിസ്മരണയെ വിമർശിച്ച് അസദുദിൻ ഒവൈസി

സ്വന്തം ലേഖിക

ഹൈദരാബാദ്: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡൻറുമായ അസദുദ്ദീൻ ഒവൈസി.മഹാത്മാഗാന്ധിയെ കുറിച്ച് വാചാലരാകുന്ന ബിജെപിക്കാരുടെ ചുണ്ടാൽ മാത്രമേ ഗാന്ധിയുള്ളു മനസ്സിൽ മുഴുവൻ അദ്ദേഹത്തിൻറെ ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്നാണ് ഒവൈസി പറയുന്നത്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി.

ഒക്ടോബർ 21ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ഔറംഗാബാധിൽ ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാത് ഉൾ മുസ്ലീം (എഐഎംഐഎം) സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുകയായിരുന്നു ഒവൈസി.

ഭരണപക്ഷം ഗോഡ്‌സെയെയാണ് നായകനായി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.ഗോഡ്സെ ഗാന്ധിയെ മൂന്ന് ബുള്ളറ്റുകൾ കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഓർമിപ്പിച്ച ഒവൈസി ഇവിടെ ജനങ്ങൾ അനുദിനം മരിച്ചു കൊണ്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ഗാന്ധിയുടെ പേരിലാണ് ബിജെപി കച്ചവടം നടത്തുന്നതെന്നും ഗാന്ധിജിയുടെ പേര് പറഞ്ഞ് സർക്കാർ രാജ്യത്തെ മുഴുവാനും കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിയുടെ അഹിംസാ മാർഗ്ഗത്തെ മനസ്സിലാക്കേണ്ട സമയമായെന്നും അദ്ദേഹം പറയുന്നു.

ഗാന്ധി കർഷകരോട് കരുതൽ കാണിച്ചിരുന്ന വ്യക്തിയാണെന്നും ആ കർഷകർ ഇന്ന് ആത്മഹത്യ ചെയ്യുകയാണെന്നും എന്താണ് സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും ഒവൈസി ചോദിച്ചു.