
കൊല്ലൂർ: മൂകാംബിക ക്ഷേത്രദർശനത്തിനെത്തിയ പാലാ സ്വദേശികള്‍ സഞ്ചരിച്ച ജീപ്പപകടത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വർണാഭരണങ്ങള്‍ കവർന്ന പ്രദേശവാസി അറസ്റ്റില്‍.
കൊല്ലൂർ കല്യാണിഗുസ്സെ സ്വദേശി ഹേമന്ത് (40) ആണ് കൊല്ലൂർ പോലീസിന്റെ പിടിയിലായത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തകനെന്ന വ്യാജേനയെത്തിയാണ് ഇയാള്‍ അതിക്രൂരമായ കവർച്ച നടത്തിയത്.
മേയ് 17-നാണ് മൂകാംബിക ഭക്തർ സഞ്ചരിച്ചിരുന്ന ജീപ്പില്‍ മീൻ ലോറിയിടിച്ച് അപകടമുണ്ടായത്. കൊല്ലൂരിനടുത്തുള്ള ദളിയില്‍ വെച്ചുണ്ടായ ഈ അപകടത്തില്‍ രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചിരുന്നു. അപകടം നടന്നയുടൻ പരിക്കേറ്റവരെ സഹായിക്കാനെന്ന ഭാവത്തില്‍ ഓടിയെത്തിയ ഹേമന്ത്, മരിച്ച പാലാ സ്വദേശിനിയുടെ ശരീരത്തില്‍ കിടന്നിരുന്ന സ്വർണാഭരണങ്ങള്‍ ആരുമറിയാതെ കവരുകയായിരുന്നു.
അപകടത്തിന് ശേഷം മൃതദേഹത്തില്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായതോടെ, ഉഡുപ്പി കേരളസമാജം വൈസ് പ്രസിഡന്റ് ശ്രീകുമാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. അപകട സമയത്ത് അവിടെയുണ്ടായിരുന്നവർ എടുത്ത ഫോട്ടോകളും, പരിസരപ്രദേശങ്ങളിലെ സിസിടിവി (CCTV) ദൃശ്യങ്ങളും പോലീസ് ശാസ്ത്രീയമായി പരിശോധിച്ചു. ഇതില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഹേമന്തിനെ ചോദ്യം ചെയ്തതോടെയാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയില്‍ നിന്ന് സ്വർണമാല, മോതിരം ഉള്‍പ്പെടെ 2.07 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.







