
കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതി കാലഹരണപ്പെട്ടു എന്ന വി.ഡി സതീശന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്കരണത്തെ മുഖ്യമന്ത്രി അധിക്ഷേപിക്കുന്നത് ഗുണകരമായ കാര്യമല്ല. ഏത് അടിസ്ഥാനത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളം നടപ്പിലാക്കിയത്. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പൂർണമായി മാറ്റി എഴുതി. പ്ലസ് ടുവിലും അടുത്തവർഷം മുതൽ മാറ്റം ഉണ്ടാകും. വിദ്യാർഥികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായം തേടിയാണ് മാറ്റങ്ങൾ വരുത്തിയതെന്നും വി ശിവൻകുട്ടി പറഞ്ഞു. ഒരു പരാതിയും ഇല്ലാതെയാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കിയത്.
ഈ പരിഷ്കരണത്തിൽ ഒരു നിർദ്ദേശം പോലും അന്നത്തെ പ്രതിപക്ഷ നേതാവ് നൽകിയില്ല. പൊതു വിദ്യാഭ്യാസരംഗത്തെ തകർക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. ബോധപൂർവ്വം ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കാൻ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group







