
കണ്ണൂര്‍: സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് തോല്‍വിയിലും താരമായത് യുഡിഎഫിന്റെ യുവസ്ഥാനാര്‍ത്ഥി അഡ്വ. വി പി അബ്ദുള്‍ റഷീദ്.
കഴിഞ്ഞ തവണ 50,000 ത്തിന്റെ മുകളില്‍ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ 19,247 വോട്ടുകളില്‍ ഒതുക്കാന്‍ അബ്ദുള്‍ റഷീദിന്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ച്ചവെച്ച അഡ്വ.വി പി അബ്ദുള്‍ റഷീദിന് പൊലീസ് സുരക്ഷ ഏര്‍പെടുത്തി.
ധര്‍മ്മടത്ത് പിണറായി വിജയനെ ആറ് റൗണ്ട് പിന്നില്‍ നിര്‍ത്താന്‍ റഷീദിന് കഴിഞ്ഞിരുന്നു. പിണറായി വിജയിച്ച വിധി വന്നതിന് പിന്നാലെ അബ്ദുള്‍ റഷീദിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു വച്ചേരിയിലെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന എട്ടു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും വോട്ടു നേടാന്‍ അബ്ദുള്‍ റഷീദിന് കഴിഞ്ഞിരുന്നു. അഞ്ചാം റൗണ്ട് മുതല്‍ ആയിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നിന്ന അബ്ദുള്‍ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി.
കടമ്പൂര്‍ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ ബലാബലം നിന്നപ്പോള്‍ എകെജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വര്‍ദ്ധിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുള്‍ റഷീദ് കാഴ്ച്ചവെച്ചത്.
2021ല്‍ തളിപറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുള്‍ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 2021 ല്‍ എല്‍ ഡി എഫ് തരംഗത്തിലും പാര്‍ട്ടികോട്ടയായ തളിപറമ്പില്‍ എം വി ഗോവിന്ദന്റെ ഭൂരിപക്ഷം 22,689 വോട്ടുകളാക്കി ചുരുക്കാന്‍ അബ്ദുള്‍ റഷീദിന്റെ പോരാട്ടവീര്യത്തിന് കഴിഞ്ഞിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 7.85 ശതമാനം യു.ഡി എഫ് അധിക വോട്ടു നേടിയപ്പോള്‍ 7.84 ശതമാനം വോട്ടു നഷ്ടം എല്‍ ഡി എഫിനുണ്ടായി.
കെ സുധാകരന്‍ മത്സരിച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 165 ബൂത്തുകളില്‍ 80 ലും യു ഡി എഫ് ലീഡ് നേടി 85 ല്‍ മാത്രമാണ് എല്‍ ഡി എഫിന് മുന്നേറാന്‍ കഴിഞ്ഞത്.
കാടിളക്കിയ പ്രചരണമാണ് പകുതി ദിവസങ്ങളില്‍ മണ്ഡലത്തില്‍ സാന്നിദ്ധ്യമില്ലാതിരുന്ന മുഖ്യമന്ത്രിക്കായി എല്‍ ഡി എഫ് നടത്തിയത്. വിജയാരവമെന്ന പേരില്‍ മമ്പറത്ത് ചലച്ചിത്ര താരങ്ങളും വേടനും ഉള്‍പ്പെടെ വന്‍ മെഗാ ഷോയും നടത്തി മുഖ്യമന്ത്രിയുടെ കട്ടൗട്ടുകളും ഹോള്‍ഡിങ്ങും പോസ്റ്ററുകളും ബോര്‍ഡുകളും മണ്ഡലത്തില്‍ നിറഞ്ഞു സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സഖാക്കളും പ്രചരണം കൊഴുപ്പിച്ചു.
എന്നാല്‍ ഊതി വീര്‍പ്പിച്ച ബലൂണിനെ സൂചികൊണ്ടു കുത്തി പൊട്ടിക്കുന്നതു പോലെ നിങ്ങളാണ് എന്റെ സ്റ്റാറുകള്‍ എനിക്ക് വേണ്ടി വരാന്‍ മറ്റാരുമില്ലെന്ന് പറഞ്ഞ് റഷീദ് ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു.
ആരെങ്കിലും എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ വീട്ടില്‍ പോയി ചോദിക്കാനല്ല അതിന് മറുപടി നിങ്ങളുടെ വീട്ടില്‍ വന്നു പറയുമെന്ന മാസ് ഡയലോഗു കൊണ്ട് റഷീദ് ജന്‍സി വോട്ടര്‍മാരുടെ കൈയ്യടി നേടി ഇതോടെ റോഡ് പ ഷോകളിലും പൊതുയോഗങ്ങളിലും ആള്‍കൂട്ടം തടിച്ചു കൂടി.
അപകടം മണത്തതിനെ തുടര്‍ന്നാണ് ജില്ലയ്ക്ക് പുറത്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാംപ് ചെയ്തത്. നിലവിൽ കെ.സുധാകരന് ശേഷം കണ്ണൂരിലെ സി പി എം കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ള യുവനേതാവായി അബ്ദുള്‍ റഷീദ് മാറി കഴിഞ്ഞു.







