അഴിമതി മറയ്ക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു; ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയം; ആർക്ക് വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ : വി ഡി സതീശന്‍

അഴിമതി മറയ്ക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു; ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയം; ആർക്ക് വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ : വി ഡി സതീശന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.എമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ഇന്ന് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.എമ്മിൻ്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.