
ഡല്‍ഹി: ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഈയാഴ്ച ആദ്യമുണ്ടായ ആക്രമത്തില്‍ ഇവരെ കാണാതായി എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
കാണാതായ മൂന്നുപേരും മരിച്ചെന്ന് ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ പറഞ്ഞു. മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെറ്റബല്ലോ എന്ന എണ്ണടാങ്കറിനുനേരെ അമേരിക്കയാണ് ആക്രമണം നടത്തിയത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാൻ തുറമുഖത്തുനിന്നുള്ള കപ്പലിനെ ആക്രമിച്ചതെന്നാണ് യുഎസ് മിലിട്ടറി സെൻട്രല്‍ കമാൻഡ് വ്യക്തമാക്കുന്നത്. സൈന്യത്തിന്റെ നിർദ്ദേശങ്ങള്‍ അനുസരിക്കാൻ നാവികർ തയ്യാറായില്ലെന്നും സൈന്യം അറിയിച്ചു. അമേരിക്കൻ പോർവിമാനം തൊടുത്തുവിട്ട മിസൈല്‍ കപ്പലിന്റെ എൻജിൻ റൂമില്‍ നേരിട്ട് പതിക്കുകയായിരുന്നു എന്നാണ് റിപ്പാേർട്ട്. ഇവിടെയുണ്ടായിരുന്നവരാണ് മരിച്ചത്.
കപ്പലില്‍ 24 ഇന്ത്യൻ പൗരന്മാരും നാല് വിദേശികളും ഉള്‍പ്പെടെ ആകെ 28 അംഗങ്ങളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആക്രമത്തെത്തുടർന്ന് തീ പടർന്ന കപ്പലില്‍ നിന്ന് ശേഷിക്കുന്നവരെ ഒമാനാണ് രക്ഷപ്പെടുത്തിയത്.







