ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; രണ്ട് പോലീസുകാർക്ക് വധശിക്ഷ, എസ്.പിക്കും ഡി.വൈ.എസ്.പിക്കും 6 വർഷം തടവും

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; രണ്ട് പോലീസുകാർക്ക് വധശിക്ഷ, എസ്.പിക്കും ഡി.വൈ.എസ്.പിക്കും 6 വർഷം തടവും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ് വി ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇരുവർക്കും കോടതി വിധിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. ഡിവൈഎസ്പി ടി അജിത് കുമാർ, എസ്.പി ഇ.കെ സാബു എന്നിവർക്ക് 6 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരിക്കുന്നു. മറ്റൊരു പ്രതിയായ ഹരിദാസിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ. ഇവർ മൂവരും അയ്യായിരം രൂപ പിഴയും അടയ്ക്കണം. ഒന്നും രണ്ടും പ്രതികൾ കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ് പ്രതികൾ തെളിവുനശിപ്പിക്കാൻ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും ചെയ്തതായി കോടതി കണ്ടെത്തി. കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പൊലീസുകാരനായ സോമൻ ആറുമാസം മുമ്പ് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി. 2005 സെപ്തംബർ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാർക്കിൽ നിൽക്കെയാണ് ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഫോർട്ട് സ്റ്റേഷനിലെത്തിച്ച് മറ്റൊരു പ്രതിയായ സോമനും ചേർന്ന് ലോക്കപ്പിൽ ഉരുട്ടിക്കൊന്നു. എസ്ഐ ആയിരുന്ന അജിത് കുമാർ, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ് എന്നിവർ പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരായിരുന്നു പ്രതികൾ. വിചാരണസമയത്ത് ദൃക്സാക്ഷികൾ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയൽചെയ്തു. രണ്ടിലും ഒന്നിച്ച് വിചാരണ ആരംഭിച്ചു. പ്രതികൾ ചെയ്തത് ഹീനമായ കുറ്റമാണെന്ന് കോടതി കണ്ടെത്തി. സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി പി മനോജ്കുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പ്രതികളായ ഇ കെ സാബു ഡിവൈഎസ്പിയായും എ കെ ഹരിദാസ് എസ്പിയായും സർവീസിൽനിന്ന് വിരമിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർവ്വീസിലുള്ള പോലീസുകാർക്ക് വധശിക്ഷ വിധിക്കുന്നത്. ഇതോടെ വരാപ്പുഴ കേസിലും കെവിൻ കേസിലും പ്രതികളായിട്ടുള്ള പോലീസുകാർ ആശങ്കയുടെ മുൾമുനയിലാണ്.