Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളം മുട്ടിയിട്ട് നാലു ദിവസം നെട്ടോട്ടമോടിയപ്പോൾ കഷ്ടത്തിലായത് കല്ല്യാണ പാർട്ടിക്കാരും ആഘോഷക്കാരുമാണ്. ഉണ്ടിട്ട് കൈകഴുകാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ. ഇന്നലെ തലസ്ഥാനത്ത് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അതിഥികള്‍ക്കു കൈ കഴുകാന്‍ പോലും വെള്ളം കിട്ടിയില്ല.

video
play-sharp-fill

ഒടുവില്‍ ചാലായില്‍ നിന്നും കുപ്പിവെള്ളം എത്തിച്ചാണ് ഭക്ഷണം കഴിച്ചവര്‍ക്ക് കൈകഴുകാന്‍ സൗകര്യം ഒരുക്കിയത്. എംഎല്‍എയും തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിലാണ് അതിഥികള്‍ക്കു കൈ കഴുകാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ വന്നത്.

ഫോര്‍ട്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ സദ്യയ്ക്കിടയിലാണ് ദുരവസ്ഥ. ഒടുവില്‍, വധുവിന്റെ ബന്ധുക്കള്‍ വാഹനവുമായി ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളില്‍ കുപ്പിവെള്ളം എത്തിച്ചു. അമ്പലത്തറ തോട്ടം റസിഡന്റ്‌സ് അസോസിയേഷന്‍ കാലടി ബാലചന്ദ്രന്റെ മകള്‍ ഭാവനയും നാലാഞ്ചിറ ചെച്ചേരി മാങ്കുളത്ത് വിള വൈശാഖത്തില്‍ വിശാഖും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കോണ്‍ഗ്രസ് നേതാവ് വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സദ്യ രണ്ടാം പന്തി ആരംഭിച്ചതോടെയാണ് വെള്ളമില്ലെന്ന് അറിഞ്ഞത്.

ഇവിടെയുള്ള 2000 ലീറ്ററിന്റെ ടാങ്ക് ശൂന്യമായിരുന്നു. തുടര്‍ന്നാണ് വലിയ കാനുകളില്‍ വെള്ളമെത്തിച്ചത്. തലസ്ഥാനത്തെ പകുതിയോളം വാര്‍ഡുകളില്‍ വെള്ളം മുടങ്ങിയിട്ടും മന്ത്രി മന്ദിരങ്ങളില്‍ വെള്ളം യഥേഷ്ടം ലഭിച്ചു. ഭൂരിഭാഗം മന്ത്രി മന്ദിരങ്ങളും വെള്ളം മുടങ്ങിയതു ബാധിച്ച വാര്‍ഡുകളില്‍ അല്ല എന്നതാണു പ്രധാന കാരണം.

മന്ത്രി മന്ദിരങ്ങളില്‍ വെള്ളം മുടങ്ങിയാല്‍ ഉടന്‍ ടാങ്കറില്‍ വെള്ളം എത്തിക്കുകയും ചെയ്യും. ഭാഗികമായി വെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്ന കുന്നുകുഴി വാര്‍ഡിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലും എംഎല്‍എ ഹോസ്റ്റലിലും വെള്ളം മുടങ്ങിയില്ല.