
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുറേനിയം സമ്പുഷ്ടീകരണം, ഉപരോധം റദ്ദാക്കൽ, യുദ്ധക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചർച്ചകൾ മരവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് മുന്നോട്ടു വെച്ചിരിക്കുന്ന ഉപാധികളെ കുറിച്ച് ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
ഇറാൻ നാനൂറ് കിലോഗ്രാം സമ്പൂഷ്ടീകരിച്ച യുറേനിയം കൈമാറണം, ഇറാന്റെ ഒരേയൊരു ആണവനിലയം മാത്രമേ പ്രവർത്തനക്ഷമമാകാന്‍ പാടുള്ളു, യുദ്ധ നഷ്ടപരിഹാരമെന്ന ആവശ്യം ഒഴിവാക്കണം, മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ അങ്ങനെ തന്നെ തുടരും, ചർച്ചകൾ പൂർത്തിയാകാതെ യുദ്ധം പൂർണമായും അവസാനിപ്പിക്കില്ല എന്നീ നിലപാടുകളാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്. ഇതിന് പ്രതികരണമായി ഇറാനും അഞ്ചോളം ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനനിൽ ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണം, ഇറാന് മേലുള്ള ഉപരോധം നീക്കം ചെയ്യണം, വിദേശത്തെ ആസ്തികൾ മരവിപ്പിച്ച തീരുമാനം മാറ്റണം, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം ലഭിക്കണം, ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരം ഇറാനാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങൾ പരിഗണിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്നാണ് ഇറാന്റെ നിലപാട്.






