ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകിയില്ല: 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ ജപ്തി; നടപടിയ്ക്ക് ഉത്തരവിട്ടത് ഡെപ്യൂട്ടി ലേബർ കമ്മിഷണർ

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകിയില്ല: 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ ജപ്തി; നടപടിയ്ക്ക് ഉത്തരവിട്ടത് ഡെപ്യൂട്ടി ലേബർ കമ്മിഷണർ

സ്വന്തം ലേഖകൻ

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ്. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി.

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും, നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. 2019 ഏപ്രിൽ, മെയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടിലേബർ കമ്മീഷൺ (കോട്ടയം) മുമ്പാകെ പരാതിയുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ്, വിരമിച്ച ജീവനക്കാർക്ക് പത്ത് ശതമാനം പലിശ സഹിതം 30 ദിവസത്തിനകം ഗ്രാറ്റുവിറ്റി തുക നൽകണമെന്നു നിശ്ചയിച്ചിരിക്കുന്നത്.
വിഷയത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മിഷൻ അടക്കം ഇടപെട്ടിരുന്നു.

തുടർന്നു ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്നും, വിരമിച്ച ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തിൽ ഇതുവരെയും അനുകൂല നിലപാട് സ്വീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഇതോടെയാണ് ജീവനക്കാർ ഡെപ്യൂട്ടി ലേബർ കമ്മിഷണറെ സമീപിച്ചത്.

ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും 2019 ഏപ്രിൽ മുതൽ വിരമിച്ച 85 ഓളം ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റിയും 2020 ഏപ്രിൽ മുതൽ വിരമിച്ച 50 പേർക്ക് ഇ.പി.എഫ് തുകയും ലഭിക്കുവാനുണ്ടെന്ന് ജീവനക്കാർ പറയുന്നു.

2020 ഏപ്രിൽ നു ശേഷം വിരമിച്ച ജീവനക്കാരുടെ പി.എഫ് കമ്പനി വിഹിതവും ജീവനക്കാരുടെ വിഹിതവും കമ്പനി ഇ.പി.എഫ്.ഒയിൽ അടച്ചിട്ടില്ലന്നും ജീവനക്കാർ പരാതിപ്പെടുന്നു. ജീവനക്കാരുടെ പി.എഫ് തുക അടയ്ക്കാത്തത് ക്രിമിനൽക്കുറ്റമാണെങ്കിലും, ഇ.പി.എഫ് അധികൃതർ നടപടികളൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ല.

നേരത്തെ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് അടക്കം പുറത്തു വന്നപ്പോൾ, എറണാകുളം കാക്കനാട്ടെ കമ്പനി വക സ്ഥലം വിറ്റ് പണം നൽകാമെന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ഈ കാര്യത്തിൽ അടക്കം തീരുമാനം ആയിട്ടില്ല. പല ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപങ്ങളിൽ നിന്നും വായ്പ എടുത്ത സാധാരണക്കാരായ വിരമിച്ച ജീവനക്കാർ ദുരിതത്തിലാണ്.

എന്നാൽ, ഗ്രാന്റുവിറ്റി അടക്കം നൽകണമെന്നും, ഇല്ലെങ്കിൽ ജപ്തി നടപടികളിലേയ്ക്കു കടക്കുമെന്നുമുള്ള കോട്ടയം ഡെപ്യൂട്ടിലേബർ കമ്മീഷണറുടെ ഉത്തരവിനെ എങ്ങനെ മറികടക്കാം എന്ന ആലോചനയിലാണു ഇപ്പോൾ കമ്പനി മാനേജ്‌മെന്റെന്നു അസോസിയേഷൻ ഭാരവാഹികളായ ജോൺ പി ചെറിയാൻ, പി എം ജോയ്, പി സനൽ കുമാർ എന്നിവർ പറഞ്ഞു.